രാഹുൽ മാങ്കൂട്ടത്തിന്റെ രാജിക്കായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ മുറവിളി കൂട്ടുമ്പോൾ, തന്നെ കുടുക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സ്ഥാപിക്കാൻ രാഹുലിന്റെ നീക്കം. ട്രാന്‍സ് വുമൺ അവന്തിക ഉന്നയിച്ച ആരോപണങ്ങളില്‍ മാത്രമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കിയത്. ഗർഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങളിൽ രാഹുൽ ഇന്നും പ്രതികരിച്ചില്ല. ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് രാഹുൽ പറഞ്ഞതായി ആരോപിച്ചയാളാണ് അവന്തിക. തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. നീണ്ട ചർച്ചകൾ വേണ്ടിവരുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്. അതേസമയം, വിഷയം വളരെ ഗൗരവതരമാണന്നും തീരുമാനം വൈകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കൂട്ടത്തോടെ നേതാക്കള്‍ ഇന്നും രംഗത്തെത്തി. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം നേതാക്കളുമായി സണ്ണി ജോസഫ് കൂടിയാലോചന തുടരുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചാല്‍ പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല. രാജി വെച്ചാല്‍ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും നിയമസഭയ്ക്ക് ഒരു വര്‍ഷമോ അതിലധികമോ കാലവധിയുണ്ടാകണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പ് വ്യക്തമാക്കുന്നത്. രാഹുല്‍ ഇന്ന് രാജി വെച്ചാല്‍ തന്നെ നിയമസഭയുടെ കാലാവധി 9 മാസമേയുള്ളൂ. അതിനാല്‍ തെരഞ്ഞെടുപ്പ് നടത്താനാവില്ല.
തന്നെ കുടുക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സ്ഥാപിക്കാൻ രാഹുലിന്റെ നീക്കം; തീരുമാനം വൈകില്ലെന്ന് ഹൈക്കമാൻഡ്

