യാത്രക്കാരുടെ സുരക്ഷയ്ക്ക് ശക്തമായ സംവിധാനങ്ങൾ ഇല്ലാത്ത ഇന്ത്യൻ റെയില്‍വേ ഒന്നരനൂറ്റാണ്ട് കഴിഞ്ഞിട്ടും പിന്തുടരുന്നത് പ്രാകൃത രീതികൾ. സാങ്കേതിക വിദ്യകൾ ഏറെ വളർന്നിട്ടും അത്യാഹിതമുണ്ടായാൽ ട്രെയിൻ നിർത്തുവാൻ പോലും എൻജിൻ ഡ്രൈവർക്ക് കഴിയില്ല. കാലഹരണപ്പെട്ട രീതിയായ ചങ്ങല വലിച്ചുവേണം ട്രെയിൻ നിർത്തുവാൻ.
മൂവ്മെന്റ് അതോറിട്ടിയുടെ അതിവേഗത്തിലുളള അപ്ഡേറ്റുകൾ, ലോക്കോ പൈലറ്റുകൾക്കിടയിൽ ആശയവിനിമയത്തിനുള്ള സംവിധാനം, ലെവൽ ക്രോസുകളിൽ ഓട്ടോമാറ്റിക് വിസിലിങ്, അപകട സാഹചര്യങ്ങളിൽ എസ്ഒഎസ് സൗകര്യം തുടങ്ങിയവ റെയിൽവേക്ക് ഇന്നും അന്യം. ഓരോ സിഗ്നൽ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് വിവരങ്ങൾ കൈമാറാനും സംവിധാനമില്ല. 1853 ഏപ്രിൽ 16ന് തുടങ്ങിയ ഇന്ത്യയിലെ റെയിൽവേ സർവീസിൽ ഇപ്പോഴും സിഗ്നലിങ്ങിനും സുരക്ഷയ്ക്കും ആശ്രയിക്കുന്നത് പ്രാചീന രീതികള്‍. ട്രെയിനിന്റെ ബോഗി വേർപെട്ട് പോയാൽ യാത്രക്കാർക്ക് ഡ്രൈവറെ അറിയിക്കാനും സംവിധാനമില്ല.
സാങ്കേതിക മികവോടെ അത്യാധുനിക സംവിധാനം ഒരുക്കുന്നതിന് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട് എന്ന് അവകാശപ്പെടുമ്പോഴും അപകടങ്ങൾ തുടർക്കഥയാകുകയാണ്. അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളൊരുക്കാവുന്നവിധം ഏറെ വരുമാനമുള്ള പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. കഴിഞ്ഞവർഷം യാത്രക്കാരിൽനിന്ന് മാത്രമുള്ള വരുമാനം 48,913 കോടി രൂപയാണ്.
സിഗ്നലിങ് സംവിധാനത്തിലെ പിഴവ് നിരവധി ദുരന്തങ്ങൾക്ക് കാരണമായെന്ന് റെയിൽവേ അധികൃതർ തന്നെ കണ്ടെത്തിയിട്ടുണ്ട്. ‘കവച്’ എന്ന സിഗ്നലിങ് രീതിയാണ് ഇന്ത്യൻ റെയിൽവേ സുരക്ഷക്കായി ആശ്രയിക്കുന്നത്. ഇത് കാര്യക്ഷമമായി ഉപയോഗിച്ചാൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ സുരക്ഷാ സംവിധാനമാണിത് എന്നാണ് റിപ്പോർട്ടുകൾ.
ഒരു ട്രെയിനിന്റെ ചലന വിവരങ്ങൾ തുടർച്ചയായി പുതുക്കപ്പെടുന്നതിലൂടെ, ഒരു ലോക്കോ പൈലറ്റ് സിഗ്നൽ തെറ്റിക്കുമ്പോൾ പ്രവർത്തിച്ചു തുടങ്ങുമെന്നതാണ് ഇതിന്റെ സവിശേഷത. എന്നാല്‍ പദ്ധതി ഇപ്പോഴും തുടങ്ങിയേടത്തുതന്നെയാണ്.
English Summary: Railways with primitive methods despite technological advances
You may also like this video
Railways with primitive methods despite technological advances