Site icon Janayugom Online

മഴ ശക്തമായി തുടരുന്നു; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നാളെ ചുഴലിക്കാറ്റായി മാറും

കേരളത്തില്‍ വേനല്‍മഴ ശക്തമായി തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 27 ശതമാനം അധികം മഴയാണ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് വിവിധ ജില്ലകളിലായി ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 61 കുടുംബങ്ങളിലെ 201 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.  ഇന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ടുള്ളത്.

ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യത

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരമേഖലയില്‍ നാളെ രാത്രി 11.30 വരെ 0.5 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 16 cm നും 68 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരെ വരെ) നാളെ രാത്രി 11.30 വരെ 0.6 മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം നാളെ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 80 കി.മീ വേഗത പ്രാപിക്കുന്ന ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ കൂടുതല്‍ ശക്തിയാര്‍ജിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 120 കി.മീ വരെയും പിന്നീട് മണിക്കൂറില്‍ 130 കി.മീ വരെയും വേഗതയാര്‍ജിക്കും. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ബംഗ്ലാദേശ് , പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറയ്ക്കും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. ഇതിനു പുറമെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദവും രൂപപ്പെട്ടിട്ടുണ്ട്.

Eng­lish Summary:Rain con­tin­ues heavy; Low pres­sure over Bay of Ben­gal will turn into a cyclonic storm tomorrow
You may also like this video

Exit mobile version