Site icon Janayugom Online

ഡല്‍ഹിയിലെ മഴ; മരണം മൂന്നായി

ഡല്‍ഹിയില്‍ തിങ്കളാഴ്ച പെയ്ത കനത്ത മഴയിലും വീശിയടിച്ച കാറ്റിലും പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. മഴമൂലം ഇന്റര്‍നെറ്റ് സംവിധാനത്തിലുണ്ടായ തകരാര്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു.

ജുമാ മസ്ജിദ് പ്രദേശത്തുള്ള കൈലാഷ് (50)അയല്‍പക്കത്തെ ബാല്‍ക്കണിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണും വടക്കന്‍ ഡല്‍ഹിയിലെ അംഗൂരിബാഗ് പ്രദേശത്തെ തെരുവില്‍ കഴിയുന്ന ബാസിര്‍ ബാബ (65) യുടെ മേല്‍ ആല്‍മരം വീണുമാണ് മരണം സംഭവിച്ചത്. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ പൂല്‍ പ്രഹ്‌ളാദ്പുരിലെ വെള്ളത്തില്‍ മുങ്ങിയ റയില്‍വേ അടിപ്പാതയില്‍ നടത്തിയ തിരച്ചിലിലാണ് മൂന്നാമത്തെ മരണം സ്ഥിരീകരിച്ചത്.

ഒരാളുടെ ജഡം ഒഴുകി നടക്കുന്നെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 45–50 വയസ് തോന്നിക്കുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തിയതെന്ന് സൗത്ത് ഈസ്റ്റ് ഡി സി പി ഇഷാ പാണ്ഡെ പറഞ്ഞു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്.
സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും മഴക്കെടുതി ബാധിച്ചു.

കനത്ത മഴയില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കല്‍ റദ്ദാക്കിയതായി രജിസ്ട്രി അഭിഭാഷകര്‍ക്ക് സന്ദേശം നല്‍കി. നേരിട്ടുള്ള വാദം കേള്‍ക്കല്‍ മാത്രമാകും ഉണ്ടാകുകയെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

മഴയും കാറ്റും മൂലം കടപുഴകി റോഡില്‍ വീണ മരങ്ങള്‍ മുറിച്ചു മാറ്റുന്ന ജോലികള്‍ ഇന്നലെ വൈകുന്നേരവും തുടരുകയായിരുന്നു. ഇതുമൂലം ചിലയിടങ്ങളില്‍ ഗതാഗത തടസവും തുടരുകയാണ്. ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

Eng­lish summary;Rain in Del­hi; Death tripled

You may also like this video;

Exit mobile version