Site iconSite icon Janayugom Online

കർഷകരുടെയും തൊഴിലാളികളുടെയും രാജ്‌ഭവൻ മഹാ ധർണ ഇന്നു മുതൽ

കേന്ദ്രസർക്കാരിന്റെ കോർപറേറ്റ്‌ നയങ്ങൾക്കെതിരെ സംസ്ഥാന തൊഴിലാളി, കര്‍ഷകത്തൊഴിലാളി സംയുക്ത വേദിയുടെ നേതൃത്വത്തിൽ 26, 27, 28 തീയതികളിൽ രാജ്‌ഭവൻ മഹാധർണ നടത്തും. വിലക്കയറ്റം തടയുക, മുതിർന്ന പൗരന്മാർക്കും വനിതകൾക്കും ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും ഉണ്ടായിരുന്ന റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കുക, ഭക്ഷ്യ സുരക്ഷയും പൊതുവിതരണവും സാർവത്രികമാക്കുക, 2020ലെ പുതിയ വിദ്യാഭ്യാസനയം പിൻവലിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷക സമരത്തിന് നൽകിയ ഉറപ്പുകൾ പാലിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ 21 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹാധര്‍ണ.

രാവിലെ 10 മുതല്‍ വൈകിട്ട് എട്ടു വരെ നടക്കുന്ന ധര്‍ണയില്‍ കൃഷിക്കാരും തൊഴിലാളികളും പങ്കെടുക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്ഭവന് മുന്നില്‍ കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ മഹാധര്‍ണ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷനാകും. വിവിധ ദിവസങ്ങളിൽ ബിനോയ് വിശ്വം എംപി, സത്യൻ മൊകേരി, എളമരം കരീം, വിജു കൃഷ്ണൻ, വി ചാമുണ്ണി, കെ പി രാജേന്ദ്രൻ, എം വിജയകുമാർ, ജെ ഉദയഭാനു, ആനാവൂർ നാഗപ്പൻ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.

എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ് തുടങ്ങിയ ട്രേഡ് യൂണിയൻ സംഘടനകളും കേരള കർഷകസംഘം, കിസാൻസഭ, കർഷകയൂണിയൻ (എം), കർഷകകോൺഗ്രസ് (എസ്) തുടങ്ങിയ കർഷക സംഘടനകളും കെഎസ്‌കെടിയു, ബികെഎംയു തുടങ്ങിയ കർഷകത്തൊഴിലാളി സംഘടനകളും സംയുക്തമായാണ് ധർണ നടത്തുക. മറ്റ് ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് സംയുക്ത പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
കിസാൻസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി, സംഘാടക സമിതി ചെയര്‍മാന്‍ എം വിജയകുമാര്‍, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്, വി ജെ ജോസഫ് (ഐഎൻടിയുസി), കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രസന്ന കുമാര്‍, കര്‍ഷക യൂണിയന്‍ (സ്കറിയ) സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രാജീവ്, സ്വീറ്റാ ദാസൻ (സേവ) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Raj Bha­van Mahad­har­na of farm­ers and work­ers from today

You may also like this video

Exit mobile version