Site iconSite icon Janayugom Online

രാമന്‍ ഒരു കഥയിലെ കഥാപാത്രം മാത്രം, ദൈവമല്ല’ : ജിതന്‍ റാം മാഞ്ചി

Jithin RammanchiJithin Rammanchi

രാമനെയും ഹനുമാനെയും ചൊല്ലി വര്‍ഗീയ കലാപശ്രമങ്ങള്‍ നടത്താന്‍ സംഘപരിവാര്‍ ശ്രമങ്ങള്‍ രാജ്യത്തുടനീളം നടക്കുന്നതിനിടെ രാമന്‍ ദൈവത്തിന്റെ അവതാരമേയല്ലെന്ന പ്രസ്താവനയുമായി ബിഹാറിലെ മുന്‍ മുഖ്യമന്ത്രി.രാമന്‍ ദൈവമല്ലെന്നും കഥയിലെ ഒരു കഥാപാത്രംമാത്രം ആണെന്നുമാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ സഖ്യകക്ഷി നേതാവായ ജിതന്‍ റാം മാഞ്ചിയുടെ അഭിപ്രായം.

‘ഞാന്‍ രാമനില്‍ വിശ്വസിക്കുന്നില്ല.രാമന്‍ ഒരു ദൈവമല്ല. തുളസിദാസും വാല്‍മീകിയും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സൃഷ്ടിച്ച കഥാപാത്രമാണ് രാമന്‍, അദ്ദേഹം വിശദീകരിച്ചു. അവര്‍ രാമായണം രചിച്ചു,അവരുടെ രചനകളില്‍ ധാരാളം നല്ല പാഠങ്ങളുണ്ട്. ഞങ്ങള്‍ അത് വിശ്വസിക്കുന്നു. രാമനല്ല, തുളസീദാസിലും വാല്മീകിയിലുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്, ജിതന്‍ റാം മാഞ്ചി പറഞ്ഞു. ബീഹാറിലെ നിതീഷ് കുമാര്‍-ബിജെപി മന്ത്രിസഭയില്‍ അദ്ദേഹത്തിന്റെ മകന്‍ സന്തോഷ് മാഞ്ചി അംഗമാണ്. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുടെ അധ്യക്ഷനാണ് അദ്ദേഹം. എച്ച്എഎം എന്‍ഡിഎ സഖ്യത്തിന്റെ ഭാഗം കൂടിയാണ്. അബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെപ്പറ്റി അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയില്‍ രണ്ട് തരത്തിലുള്ള ജാതിയാണ് ഉള്ളത്. പാവപ്പെട്ടവനും പണക്കാരനും. ദളിതനെ ഒറ്റപ്പെടുത്തുന്ന ബ്രാഹ്മണരെയും മാഞ്ചി വിമര്‍ശിച്ചു. രാമനവമി ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തെ പലയിടങ്ങളിലും സംഘര്‍ഷം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് രാമനവമിയോട് ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉണ്ടായത്.രാമനവമിയോട് അനുബന്ധിച്ച് ജെഎന്‍യുവിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കാന്റീനില്‍ മാംസം വിളമ്പുന്നതു സംബന്ധിച്ച തര്‍ക്കമാണ്കയ്യാങ്കളിയില്‍ കലാശിച്ചത്.ഞായറാഴ്ച പകല്‍ മൂന്നരയോടെ കാവേരി ഹോസ്റ്റലിലാണ് സംഭവം ഉണ്ടായത്. രാമനവമി ദിനത്തില്‍ ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം ആരംഭിച്ചത്.

എബിവിപി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ മെസ് സെക്രട്ടറിയെ ആക്രമിച്ചെന്നും മാംസവിഭവങ്ങള്‍ വിളമ്പുന്നതു തടഞ്ഞെന്നും സ്റ്റുഡന്‍ഡ്സ് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ഇടതുപക്ഷ സംഘടനകള്‍ ഹോസ്റ്റലില്‍ നടത്തിയ പൂജാ ചടങ്ങുകള്‍ തടസപ്പെടുത്തുകയായിരുന്നുവെന്ന് എബിവിപി മറു ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് കയ്യാങ്കളിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ 16 വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

എബിവിപി പ്രവര്‍ത്തകര്‍ ഗുണ്ടായിസം നടത്തുകയായിരുന്നുവെന്നും അവരാണ് കലാപത്തിന് സമാനമായ സാഹചര്യം ഒരുക്കിയതെന്നും സ്റ്റുഡന്‍ഡ്സ് യൂണിയന്‍ ആരോപിച്ചു. ജെഎന്‍യു ക്യാമ്പസും ഹോസ്റ്റലുകളും എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന ഇടമാണെന്നും അല്ലാതെ ഒരു പ്രത്യേക വിഭാഗത്തിനും പ്രത്യേക വിഭാഗത്തിന് മാത്രമുള്ളതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേ സമയം ജെഎന്‍യു സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. എബിവിപി പ്രവര്‍ത്തകരെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയനും ഇടതു വിദ്യാര്‍ഥി സംഘടനകളും പരാതി നല്‍കിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. സംഘര്‍ഷത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു വിദ്യാര്‍ഥി യൂണിയന്‍.

Eng­lish Sum­ma­ry: Raman is just a char­ac­ter in a sto­ry, not God : Jitan Ram Manjhi

You may also like this video:

Exit mobile version