Site icon Janayugom Online

റംലാ ബീവി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

റംലാ ബീവി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കൊലപാതകത്തിന് ശേഷം ആഭരണങ്ങൾ കവർന്ന കേസിലാണ്‌ പ്രതി കുമ്പഴ കുലശേഖരപേട്ട മൗതണ്ണൻ പുരയിടത്തിൽ മുഹമ്മദ് ഷിഹാബിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്‌. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി നമ്പർ- 4 ജഡ്ജ് പി പി പൂജയാണ് വിധി പുറപ്പെടുവിച്ചത്‌.42കാരിയായ പഴകുളം പടിഞ്ഞാറ് യൂനുസ് മൻസിലിൽ യൂസഫിന്റെ ഭാര്യ റംലാ ബീവിയെ 2013 മാർച്ച് 11നാണ് കൊലപ്പെടുത്തിയത്. 

ഐപിസി 302 പ്രകാരം ജീവപര്യന്തം തടവും 25,000 രൂപ പിഴയും ഐപിസി 397, 454 പ്രകാരം ഏഴു വർഷം വീതം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. റംലാബീവിയുമായും ഭർത്താവുമായും പരിചയമുണ്ടായിരുന്ന പ്രതി പഴകുളത്തെ വീട്ടിലെത്തി സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ കഴുത്തിൽ കത്തികൊണ്ടു വെട്ടി കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയായിരുന്നു. അടൂർ സിഐ ആയിരുന്ന ടി മനോജാണ് അന്വേഷണം നടത്തിയത്.

പ്രോസിക്യൂഷൻ 44 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സർക്കാർ പ്രത്യേകം നിയോഗിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ് അജിത് പ്രഭാവ്, അഭിഭാഷകരായ ജിത്തു എസ് നായർ, യദു കൃഷ്ണൻ, കെവിൻ ജയിംസ്, എം എസ് മാളവിക, കെ ബി അഭിജിത് എന്നിവർ ഹാജരായി.

Eng­lish Summary:Ramla Bee­vi mur­der case; Life impris­on­ment for the accused
You may also like this video

Exit mobile version