Site iconSite icon Janayugom Online

രണ്ടു പേർ

randurandu

മൂപ്പെട്ടു വെള്ളിയാഴ്ച
വിജന വഴിയിൽ
കരിമ്പനച്ചോട്ടിൽ വച്ചാണ്
പ്രേമം തിരികെ കിട്ടാതെ
മരിച്ചവൻ
എന്നിൽ കുടിയേറിയത്
ഞാൻ പാടുമ്പോൾ
അവൻ ചാടി മരിച്ച കടൽ
തിരയടിച്ചിരമ്പുന്നു
ഞാൻ എഴുതുമ്പോൾ
വാക്കുകളിൽ
അവൻ കുടിച്ച വിഷം കയ്ക്കുന്നു
ഭയന്ന് പിന്തിരിഞ്ഞോടുമ്പോൾ
അവനിലൂടെ കയറിപ്പോയ
തീവണ്ടി
ശ്വാസത്തിൽ കിതക്കുന്നു
പാതിരാവിന്റെ കണ്ണുകൾ
തുറക്കുമ്പോൾ മാത്രം
അവൻ എന്നിൽ നിന്നിറങ്ങി
അൽപനേരം
അഭിമുഖം ചെയ്യുന്നു
ആഴക്കിണറുകൾ കൊണ്ട്
എന്നെ നോക്കുന്നു
കൊടുങ്കാറ്റു കൊണ്ട് എന്നെ
ചിക്കുന്നു
കൊടും വേനൽ കൊണ്ട്
എന്നെ കത്തിക്കുന്നു
അവൻ പറയുന്നു
ഞാൻ നിന്നിൽ കടപ്പെട്ടിരിക്കുന്നു
ഇനിയും പ്രേമിച്ചു തുടങ്ങാത്ത
ഒരുവനിൽ
എനിക്ക് ജീവിക്കണം.

Exit mobile version