Site icon Janayugom Online

വയോജന പരിപാലനം; കേരളത്തിന്റെ മികവിനെ പ്രശംസിച്ച് റിസർവ് ബാങ്ക്

വയോജന പരിപാലനത്തിൽ കേരളത്തിന്റെ മികവിന് റിസർവ് ബാങ്ക് പ്രശംസ. വയോജനങ്ങളിൽ 76.13 ശതമാനം പേർക്കും, മൊത്തത്തിൽ 49.84 ലക്ഷം പേർക്ക് പെൻഷൻ നൽകുന്ന കേരള മാതൃകയെയാണ് സംസ്ഥാന ബജറ്റുകളെക്കുറിച്ചുള്ള റിപ്പോർട്ടിൽ റിസർവ് ബാങ്ക് പ്രശംസിച്ചിരിക്കുന്നത്. പ്രായമേറിയവർ മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ കേരളത്തിലാണെന്നും ഇവരിൽ ഭൂരിപക്ഷത്തിനും ഏതെങ്കിലുമൊരു ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ടെന്നുമുള്ള സവിശേഷതയാണ് ആർബിഐ റിപ്പോർട്ടിൽ എടുത്തു പറഞ്ഞിരിക്കുന്നത്. ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന മുതിർന്ന പൗരന്മാർക്കു കൂടി സുരക്ഷ ഉറപ്പാക്കാൻ അഭയ മന്ദിരങ്ങളിൽ അവർക്ക് ഇടം നൽകാൻ ഈയിടെ സർക്കാർ തീരുമാനിച്ചിരുന്നു.

ഇവയെല്ലാം ചേർന്ന്, വയോജന പരിപാലനത്തിൽ കേരളം കാണിക്കുന്ന മികവിനുള്ള അംഗീകാരം കൂടിയാണ് ആർബിഐയുടെ പരാമർശം. വയോജന പരിപാലനത്തിൽ പുലർത്തുന്ന നിഷ്ഠയ്ക്കുള്ള പുരസ്കാരമാണ് വയോജന പെൻഷൻ നൽകുന്നതിലെ മികവിനെക്കുറിച്ചുള്ള റിസർവ് ബാങ്കിന്റെ റിപ്പോർട്ടെന്ന് സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വ്യത്യസ്തങ്ങളായ നിരവധി പെൻഷൻ പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും എണ്ണം കൊണ്ടും വ്യാപ്തികൊണ്ടും രാജ്യത്തെ മാതൃകാ സംസ്ഥാനമാണിന്ന് കേരളം. അവ ആരംഭിക്കുക മാത്രമല്ല, നിലനിർത്തുകയും വികസിപ്പിക്കുകയുമൊക്കെ ചെയ്യുന്നതിൽ മാതൃകാപദവി നമുക്കുണ്ട്.

ഇതുവരെ അധികാരത്തിലിരുന്ന ഇടതുപക്ഷ സർക്കാരുകൾ ഇക്കാര്യത്തിൽ പുലർത്തിപ്പോരുന്ന സമീപനവ്യത്യാസമാണ് ഈ മികവിന്റെ അടിത്തറയെന്ന് മന്ത്രി പറഞ്ഞു. അവശജനവിഭാഗങ്ങളോടുള്ള അനുഭാവത്തെ പുച്ഛിക്കുന്ന സമീപനങ്ങളെ തള്ളിയാണ് വയോജനങ്ങളടക്കമുള്ള അരികുവൽകൃത വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന വഴി കേരളം പിന്തുടരുന്നത്. ആ വഴിയാണ് ശരിയെന്നു പറയുക കൂടിയാണ് ആർബിഐയെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: rbi appre­ci­at­ed ker­ala on wel­fare pen­sion distribution
You may also like this video

Exit mobile version