രാജ്യത്ത് ഒറ്റ വോട്ടർപട്ടിക തയാറാക്കാൻ പാർലമെന്റ് നിയമ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ. 2024 ൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എല്ലാ തെരഞ്ഞെടുപ്പുകൾക്കുമായ് ഒറ്റ പട്ടിക തയാറാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും. സംസ്ഥാനങ്ങളുടെ അവകാശം കവരുന്ന നിർദേശമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
നിലവിൽ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനാണ് പാർലമെന്റ് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമുള്ള വോട്ടർപട്ടികയുടെ ചുമതല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക തയാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടർപട്ടിക തയാറാക്കി എല്ലാ തെരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തുക എന്നതാണ് പുതിയ ശുപാർശ മുന്നോട്ട് വയ്ക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ യോഗമായിരിക്കും ആദ്യം വിളിച്ചു ചേർക്കുക.
2014ലെ ഒന്നാം മോഡി സർക്കാർ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം രാഷ്‌ട്രീയ കക്ഷികളുമായി ചർച്ച ചെയ്‌തെങ്കിലും സമവായമുണ്ടായില്ല. 2019ൽ രണ്ടാം തവണ അധികാരമേറ്റ ശേഷം ഈ വിഷയം മോഡി വീണ്ടും ഉന്നയിച്ചിരുന്നു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസായതിന്റെ അടിസ്ഥാനത്തിൽ ഏകീകൃത തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ കടക്കുന്നു എന്നതാണ് ഒറ്റ വോട്ടർപട്ടിക തയാറാക്കണമെന്ന ശുപാർശയിലൂടെ അനുമാനിക്കേണ്ടത്.
english summary; Recommendation to prepare a single voter list in the country