സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്നും പിന്തിരിയണമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. വ്യാഴാഴ്ച നടന്ന ബ്രിഗേഡിയർതല ചർച്ചയിൽ ആയിരുന്നു ഇന്ത്യ ആവശ്യം ഉന്നയിച്ചത്. അതിർത്തി മേഖലയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നത്. ഇതിൽ നിന്നും പിന്തിരിയണമെന്നും ഇന്ത്യ ഫ്ലാഗ് മീറ്റിൽ ആവശ്യപ്പെട്ടു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷേ ഇത്തരം നടപടികൾ പാക്കിസ്ഥാൻ തുടർന്നാൽ തിരിച്ചടി ഉണ്ടാകുമെന്നും യോഗത്തിൽ ഇന്ത്യ അറിയിച്ചു.
കശ്മീരിലെ പൂഞ്ചിലാണ് വ്യാഴാഴ്ച സൈനികതല ചർച്ച നടന്നത്.അതേസമയം അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയുടെ കാര്യത്തിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അഭിപ്രായം പ്രകടിപ്പിക്കാതെ ഒഴിഞ്ഞുമാറി. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂർ റാണ കനേഡിയൻ പൗരനാണെന്നും രണ്ട് പതിറ്റാണ്ടിലേറെയായി അദ്ദേഹം പാകിസ്ഥാനി രേഖകൾ പുതുക്കിയിട്ടില്ലെന്നും പാകിസ്ഥാന വിദേശകാര്യ മന്ത്രാലയം വക്താവ് ഷഫാഖത്ത് അലി ഖാൻ അഭിപ്രായപ്പെട്ടു.

