Site iconSite icon Janayugom Online

അഭയാർത്ഥികൾക്ക് അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല; ഡെന്മാർക്ക് മോഡലിൽ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ബ്രിട്ടൻ

അനധികൃത ബോട്ടുകളിലും മറ്റും ബ്രിട്ടനിലെത്തി അഭയാർത്ഥി സ്റ്റാറ്റസ് തരപ്പെടുത്താൻ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ബ്രിട്ടൻ ശക്തമായ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. ഡെന്മാർക്ക് മോഡൽ നിയമനിർമ്മാണത്തിലൂടെ സങ്കീർണ്ണമായ അഭയാർത്ഥി പ്രശ്നത്തിന് പരിഹാരം കാണാനാണ് ലേബർ സർക്കാർ ശ്രമിക്കുന്നത്.

അഭയാർത്ഥികളായി എത്തുന്നവർക്ക് പുതിയ നിയമ പ്രകാരം ബ്രിട്ടനിൽ താൽകാലിക താമസത്തിന് മാത്രമാകും അവസരം. പൗരത്വം ലഭിക്കാൻ 20 വർഷം വരെ കാത്തിരിക്കുകയും വേണം. ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ തിങ്കളാഴ്ച ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പാർലമെന്റിൽ നടത്തും. ഡെന്മാർക്കിൽ അഭയാർത്ഥികൾക്ക് അപേക്ഷ അംഗീകരിച്ചാൽ താൽക്കാലികമായി മാത്രമേ രാജ്യത്ത് തുടരാൻ അനുമതിയുള്ളൂ. അവരുടെ രാജ്യം സുരക്ഷിതമാണെന്ന് ഉറപ്പായാൽ അവർ തിരികെ പോകണം. സ്ഥിരതാമസത്തിന് അനുമതി ലഭിക്കണമെങ്കിൽ ദീർഘകാലം താമസിച്ച് സ്ഥിരം ജോലിയിൽ ഏർപ്പെടുകയും നികുതി അടക്കുകയും വേണം. കൂടാതെ, കുടുംബാംഗങ്ങളെ കൂടെ കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങളുണ്ട്.

പൊതുവേ കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും മൃദുസമീപനം സ്വീകരിക്കുന്ന ലേബർ പാർട്ടിയെ ഈ കടുത്ത നിയമനടപടിക്ക് നിർബന്ധിതരാക്കുന്നത്, റിഫോം യുകെ ഉയർത്തുന്ന കുടിയേറ്റ വിരുദ്ധ തരംഗത്തെ മറികടക്കാനാണ്. അതിശക്തമായ നടപടികളിലൂടെ ജനങ്ങളുടെ വിശ്വാസ്യത ആർജിക്കാത്ത പക്ഷം രാഷ്ട്രീയ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന തിരിച്ചറിവാണ് ഈ നയമാറ്റത്തിന് കാരണം.

Exit mobile version