Site icon Janayugom Online

മോഡിയെ തള്ളി; ആദിത്യനാഥിനായി തീവ്രഹിന്ദുത്വവാദികള്‍ രംഗത്ത്

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയില്‍ പ്രതിഷേധിക്കുന്ന ഇസ്ലാമിക രാജ്യങ്ങളോട് മോഡി സർക്കാർ കടുത്ത നിലപാട്‌ സ്വീകരിക്കുന്നില്ലെന്ന വിമർശവുമായി തീവ്രഹിന്ദുത്വ വാദികൾ. സമൂഹമാധ്യമങ്ങളിലാണ്‌ സംഘപരിവാറുകാരുടെ വിമർശം കൊഴുക്കുന്നത്‌. മോഡി മാറി യുപി മുഖ്യമന്ത്രി ആദിത്യനാഥ്‌ പ്രധാനമന്ത്രിയാകണമെന്നും ഇക്കൂട്ടർ ആവശ്യപ്പെടുന്നു. 

പ്രവാചകനിന്ദ നടത്തിയതിന്റെ പേരിൽ വക്താവ്‌ നൂപുർ ശർമയ്‌ക്കും ഡൽഹി മാധ്യമവിഭാഗം തലവൻ നവീൻ ജിൻഡാലിനുമെതിരായി അച്ചടക്കനടപടി സ്വീകരിച്ചതിലും സംഘപരിവാറുകാർ രോഷത്തിലാണ്.ഷെയിം ഓൺ ബിജെപി’ എന്ന ഹാഷ്‌ടാഗ്‌ ഉപയോഗിച്ചാണ്‌ ട്വിറ്ററിർ പരിഹാസവും പ്രതിഷേധവും. ഹിന്ദുക്കളെ ആദിത്യനാഥ് പ്രധാനമന്ത്രിയായിരുന്നെങ്കിൽ ആലോചിച്ചുനോക്കൂ എന്ന കുറിപ്പോടെ യോഗിയുടെ ചിത്രവുംവച്ചുള്ള ട്വീറ്റുകൾക്ക്‌ തീവ്രവിഭാഗക്കാരുടെ വലിയ പിന്തുണ ലഭിച്ചു.

മോഡി ദുർബലനായ നേതാവാണെന്ന വ്യാഖ്യാനവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി. നൂപുറിനെ പരസ്യമായി പിന്തുണച്ച്‌ ഇവർ രംഗത്തുവന്നു. കശ്‌മീർഫയൽസ്‌ സംവിധായകൻ വിവേക്‌ അഗ്‌നിഹോത്രി, പത്‌മശ്രീ ജേതാവും മണിപ്പാൽ സർവകലാശാലാ ചെയർമാനുമായ മോഹൻദാസ്‌ പൈ തുടങ്ങിയവരാണ്‌ പരസ്യ പിന്തുണ അറിയിച്ചത്‌. അന്തർദേശീയമായി ഇന്ത്യ ഒറ്റപ്പെടുംവിധം ഗൗരവമേറിയ വിഷയമായി പ്രവാചകനിന്ദ മാറിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ രണ്ടാമനായ അമിത്‌ ഷായോ ഇതേവരെ പ്രതികരിച്ചിട്ടില്ല.

വിദേശ മന്ത്രി എസ്‌ ജയ്‌ശങ്കറും മൗനത്തിൽ.ഇസ്ലാമിക രാജ്യങ്ങൾക്ക്‌ സാന്ത്വനമാകുംവിധം എന്തെങ്കിലും പറഞ്ഞാൽ തീവ്രഹിന്ദുത്വ വാദികളുടെ പിന്തുണ നഷ്ടമാകുമോയെന്ന ആശങ്കയുണ്ട്‌ മോഡിക്കും ഷായ്‌ക്കും. കരുത്തനായ നേതാവെന്ന പ്രതിച്‌ഛായക്ക്‌ മങ്ങലേൽക്കുമോയെന്നും ഭയവും മോഡിക്കുണ്ട്‌.

Eng­lish Sum­ma­ry: Rejects Modi; Extrem­ists on the scene for Adityanath

You may also like this video:

Exit mobile version