Site icon Janayugom Online

ഇടുക്കിയില്‍ ആശ്വാസം; മുല്ലപ്പെരിയാറില്‍ ആശങ്ക

ഇടുക്കി ഡാമിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. ഇന്നലെ വൈകിട്ട് ജലനിരപ്പ് 2399.08 അടിയിലേക്ക് താഴ്ന്നിട്ടുണ്ട്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞതും ഇടുക്കി പദ്ധതിയിൽ നിന്നുള്ള വൈദ്യുതോല്പാദനം ഉയർന്നു നിൽക്കുന്നതുമാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിൽ നിർണായകമായത്.
നിലവിൽ ഇടുക്കി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി 40 മുതൽ 50 ഘനയടി ജലം വരെ സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നുണ്ട്. 

ജലനിരപ്പ് 2399.03 അടി പിന്നിട്ടപ്പോഴാണ് ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഷട്ടർ ഉയർത്തിയത്. ഡാമിലെ തുറന്നിട്ടുള്ള ഷട്ടർ അടയ്ക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നു. മഴയും നീരൊഴുക്കു സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാകും അന്തിമ തീരുമാനമെന്ന് കളക്ടർ വ്യക്തമാക്കി. 

മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് നിലച്ചിട്ടില്ല. ശരാശരി 2612 ഘനയടി ജലം സെക്കന്റിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നതായാണ് തമിഴ്‌നാട് അറിയിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട് ടണൽ വഴി കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് പൂർണശേഷിയിലായതിനാൽ ജലനിരപ്പ് വലിയ തോതിൽ ഉയരാതെ 140. 55 അടിയായി നിലനിൽക്കുകയാണ്. 2300 ഘനയടി ജലമാണ് തമിഴ്‌നാട് ആകെ കൊണ്ടുപോകുന്നത്. മഴ ദുർബലപ്പെടുന്ന സാഹചര്യത്തിൽ ഡാം തുറക്കാതെ തന്നെ ഈ മാസം 20 വരെ 141 അടിയിൽ താഴെ ജലനിരപ്പ് നിലനിർത്താനാകും തമിഴ്‌നാടിന്റെ ശ്രമം. 

ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ നം.3 ഷട്ടർ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിലാണ് ഷട്ടർ അടച്ചത്. കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.

ENGLISH SUMMARY:Relief in Iduk­ki; Con­cern in Mullaperiyar
You may also like this video

Exit mobile version