Site iconSite icon Janayugom Online

ധര്‍മ്മസ്ഥലയില്‍ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; പൊലീസിന്റെ വീഴ്ചകളും പുറത്തുവന്നു

ധര്‍മ്മസ്ഥലയില്‍ നടക്കുന്ന പരിശോധനയില്‍ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. നേത്രാവതി നദിക്ക് സമീപം അടയാളപ്പെടുത്തിയിരുന്ന 11-ാമത്തെ പോയിന്റിൽ നിന്നും 100 മീറ്റര്‍ അകലെ കുഴിച്ച് നടത്തിയ പരിശോധനയിലാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തി‍യത്. ഇന്നലെ തെരച്ചില്‍ ആരംഭിച്ചപ്പോള്‍ മാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്നും അല്പം അകലെ മാറി കുഴിക്കാന്‍ സാക്ഷി ആവശ്യപ്പെടുകയായിരുന്നു. പുതിയ കണ്ടെത്തലുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാടിനകത്ത് തെരച്ചിൽ തുടരുകയാണ്.
നേരത്തെ ആറാമത്തെ പോയിന്റിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പിന്നാലെയാണ് വീണ്ടും നിർണായക കണ്ടെത്തൽ. അതേസമയം 15 വര്‍ഷം മുമ്പ് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ ലംഘിച്ച് സംസ്കരിച്ചതായി പുതിയ സാക്ഷിമൊഴി പൊലീസിന് ലഭിച്ചു. പുത്തൂർ താലൂക്കിലെ ഇച്ചിലംപാടി ഗ്രാമത്തിൽ നിന്നുള്ള ഒരാളാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഈ മാസം രണ്ടിന് ബെൽത്തങ്ങാടി താലൂക്ക് ഓഫിസിൽ വച്ചാണ് ഇയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മാെഴി നല്‍കിയത്. നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. കുഴിച്ചിട്ട സ്ഥലം അറിയാമെന്നും മൊഴിയിലുണ്ട്. 

അതിനിടെ പൊലീസിന്റെ ഗുരുതരവീഴ്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ധർമ്മസ്ഥല കേസിൽ നിർണായകമായേക്കാവുന്ന വിവരങ്ങള‍ടങ്ങിയ ഫയലുകൾ പൊലീസ് നശിപ്പിച്ചതായി വിവരം ലഭിച്ചു. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചതായി സാമൂഹ്യപ്രവർത്തകൻ ജയന്ത് സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്കുള്ള മറുപടിയില്‍ പറയുന്നു. 2024 സെപ്റ്റംബറിലാണ് ഈ വിവരം ചോദിച്ച് ആർടിഐ അപേക്ഷ നൽകിയത്. 10 വർഷത്തിനിടെ ധർമ്മസ്ഥലയിൽ രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണങ്ങളുടെ എണ്ണം 485 ആണ്. 2002 മുതൽ 12 വരെയുള്ള കണക്കാണിത്. ഈ മരണങ്ങളുടെ എഫ്ഐആർ നമ്പറും മരണ സർട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകൾ നശിപ്പിച്ചെന്ന മറുപടി ലഭിച്ചിരിക്കുന്നതെന്ന് ജയന്ത് പറഞ്ഞു. 

Exit mobile version