Site icon Janayugom Online

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പങ്കാളിത്തത്തില്‍ ബേപ്പൂര്‍ തുറമുഖം നവീകരിക്കുന്നു

bepur

ലക്ഷദ്വീപിലേക്കുള്ള യാത്ര, ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി കേരള മാരിടൈം ബോർഡ് ഉദ്യോഗസ്ഥർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായി ചർച്ച നടത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൊച്ചിയിലെ ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് എസ് പരിഹാറുമായി കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി പി സലിംകുമാർ, കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് എന്നിവരാണ് ചർച്ച നടത്തിയത്.
എസ് എസ് പരിഹാർ കഴിഞ്ഞ ദിവസം ബേപ്പൂർ, അഴീക്കൽ പോർട്ടുകൾ സന്ദർശിച്ചിരുന്നു. ബേപ്പൂർ തുറമുഖത്തെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് മാരിടൈം ബോർഡ് ഉദ്യോഗസ്ഥരെ ചർച്ചയ്ക്കു ക്ഷണിച്ചത്. കേന്ദ്രസർക്കാരിന്റെ സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷദ്വീപിന്റെ കപ്പലുകൾക്കു മാത്രമായി 22 കോടി രൂപ ചെലവിൽ ബർത്ത് പണിയാനുള്ള നിർദ്ദേശം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്നും നിലവിലുണ്ട്.
തുറമുഖത്ത് കപ്പൽ ചാനലിന്റെ ആഴം വർധിപ്പിക്കുക, ചരക്കുകൾ സ്കാൻ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുക, ഐഡന്റിറ്റി കാർഡ് ഇല്ലാത്ത വ്യക്തികൾ പോർട്ടിനുള്ളിലേക്ക് കടക്കുന്നത് തടയുക, സ്ഥിരമായി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുക എന്നീ നിർദ്ദേശങ്ങളാണ് ലക്ഷദ്വീപ് അധികൃതർ മുന്നോട്ടുവച്ചത്. ഡ്രഡ്ജിങ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് മാരിടൈം ബോർഡ് അറിയിച്ചു. തുറമുഖത്തെ മറ്റു പ്രശ്നങ്ങളിൽ വേണ്ടപ്പെട്ടവരുമായി ചർച്ചയ്ക്ക് അവസരം ഒരുക്കുമെന്ന് പോർട്ട് ഓഫീസറും അറിയിച്ചു. തുടർ നടപടികൾക്കായി കോഴിക്കോട് വീണ്ടും യോഗം ചേരാമെന്ന് ഇരുകൂട്ടരും സമ്മതിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൊച്ചി തുറമുഖത്ത് സ്ഥാപിച്ചിട്ടുള്ള ഡെഡിക്കേറ്റഡ് ബർത്തും, സ്കാനിങ് സൗകര്യങ്ങളും മറ്റും ലക്ഷദ്വീപ് അധികൃതർ കേരള മാരീഡ് ബോർഡ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി. ലക്ഷദ്വീപ് തുറമുഖ ഡെപ്യൂട്ടി ഡയറക്ടർ ഷക്കീൽ അഹമ്മദും ചർച്ചയിൽ പങ്കെടുത്തു. 

Eng­lish Sum­ma­ry: Ren­o­va­tion of Bey­pur Port in part­ner­ship with Lak­shad­weep Government

You may like this video also

Exit mobile version