മൂവാറ്റുപുഴ നഗരസഭയുടെ മോഡൽ ഹൈസ്കൂൾ ഗ്രൗണ്ട് നവീകരിക്കണം പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ പ്രതിഷേധവുമായി കായിക പ്രേമികൾ. കായിക മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഫുട്ബോൾ പരിശീലന കേന്ദ്രമടക്കം ഏഴോളം പദ്ധതികൾ വരുമെന്ന് പ്രഖ്യാപി ച്ച ഗവ. മോഡൽ ഹൈസ്കൂൾ ഗ്രൗണ്ടിലെ വികസനം കടലാസിൽ ഒതുങ്ങി. ഇന്ത്യൻ കായിക രംഗത്തു മികവ് തെളിയിച്ച രാജ്യത്തിന് അഭിമാനം ആയി മാറിയിട്ടുള്ള അനേകായിരം കായിക താരങ്ങളുടെ കാല്പാദം പതിഞ്ഞിട്ടുള്ള, 110 വർഷത്തിന് മുകളിൽ കഥ പറയാൻ കഴിയുന്ന മൂവാറ്റുപുഴ മോഡൽ ഗവണ്മെന്റ് ഹൈസ്കൂൾ ഗ്രൗണ്ട്. രാവിലെ മുതൽ അന്നും-ഇന്നും അനേകം ആളുകൾ ഇവിടെ വ്യായാമവും കായികപരിശീലനവും ചെയ്തുകൊണ്ടേ ഇരിക്കുന്നു. നിരവധി കായിക പ്രേമികൾ ആശ്രയിച്ചു വന്ന മൈതാനം ഇപ്പോൾ കാട് പിടിച്ച് ഇഴജന്തുക്കളുടെ താവളമാണ്. ഗവൺമെന്റ് മോഡൽ സ്കൂളിനു സമീപമുള്ള ഏഴരയേക്കർ വരുന്ന മൈതാനം. ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും പരിശീലന കേന്ദ്രമായിരുന്നു. നിത്യേന നൂറുകണക്കിനു കായിക പ്രേമികൾ ആശ്രയിക്കുന്ന മൈതാനം സംരക്ഷിക്കാനോ കൂടുതൽ സൗകര്യങ്ങളൊുക്കാനോ നഗരസഭ അധികൃതർ തയാറാകുന്നില്ല.
മൈതാനത്ത് കായിക മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് എട്ടോളം പദ്ധതികളാണ് പ്രഖ്യാപിച്ചത്. എന്നാൽ ഇവയിൽ ഒന്നു പോലും നടപ്പായില്ല. ഗണേഷ്കുമാർ കായിക മന്ത്രിയായിരുന്നപ്പോൾ മൈതാനത്ത് ഫുട്ബോൾ പരിശീലന കേന്ദ്രം നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് മുന്നോട്ടുപോയില്ല. അത് ലറ്റിക്കിനു മറ്റും ഉപയോഗകരമാകുന്ന വിധത്തിൽ മൈതാനം ഒരുക്കാനും കായിക പരിശീലനങ്ങൾ നൽകാനും നഗരസഭയുടെ നേതൃത്വത്തിലും ശ്രമം നടന്നിരുന്നു. നഗരസഭാ കമ്മിറ്റി കൂടി ആലോചിച്ചു തീരുമാനമെടുത്തെങ്കിലും മറ്റൊന്നും നടന്നില്ല. കഴിഞ്ഞ ദിവസത്തെ ബജറ്റിലും സ്റ്റേഡിയം നവീകരണത്തിന് ഫണ്ടില്ല. സമീപ പഞ്ചായത്തുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമൊക്കെയുള്ള കായിക പ്രതിഭകൾ ഇവിടെ പരിശീലനത്തിനെത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ മാത്രമെങ്കിലും ഒരുക്കിയാൽ മൂവാറ്റുപുഴയുടെ കായിക മേഖലയ്ക്ക് മൈതാനം മുതൽകൂട്ടാകും. കാടുകൾ വെട്ടിത്തെളിച്ച്, വെള്ളക്കെട്ടുകളും കുഴികളും ഒഴിവാക്കി മൈതാനത്തിൽ കുടിവെള്ളമെത്തിക്കാനും പ്രാഥമികാവശ്യങ്ങൾക്കായി ശുചിമുറി സൗകര്യങ്ങൾ ഒരുക്കാനും നടപടിയുണ്ടായാൽ തന്നെ കായിക പ്രതിഭകൾക്ക് അനുഗ്രഹമാകും. സ്കൂളുകൾ തുറക്കാനിരിക്കെ മൈതാനം ശുചീകരിക്കുകയെങ്കിലും ചെയ്യണമെന്ന ആവശ്യമാണുയരുന്നത്.

