Site icon Janayugom Online

പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹിക പ്രവർത്തക മേരി റോയി (89) അന്തരിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കോട്ടയം കളത്തിപ്പടിയിലെ സ്കൂളിനോട് ചേർന്ന വീട്ടിലായിരുന്നു അന്ത്യം. 

1916‑ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഇവർ ശ്രദ്ധേയയായത്. ആ നിയമം അസാധുവാണെന്ന് സുപ്രീംകോടതി 1986‑ൽ വിധിച്ചു. ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെയാണ് മേരി വിവാഹം കഴിച്ചത്. എഴുത്തുകാരിയും ബുക്കർപ്രൈസ് ജേതാവുമായ അരുന്ധതി റോയ്, ലളിത് റോയ് എന്നിവർ മക്കളാണ്. 

കോട്ടയത്തെ ആദ്യ സ്കൂളുകളിലൊന്നായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി വി ഐസക്കിന്റെ മകളുമാണ്. 1933‑ൽ ജനിച്ച മേരി ഡൽഹി ജീസസ് മേരി കോൺവെന്റിലും ബിരുദത്തിന് ചെന്നൈ ക്വീൻ മേരീസിലുമാണ് പഠിച്ചത്. 

1967‑ൽ കോട്ടയത്ത് കോർപ്പസ് ക്രിസ്റ്റി ഹൈസ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. ലാറി ബേക്കറിനായിരുന്നു സ്കൂളിന്റെ നിർമാണ ചുമതല. തുടക്കത്തിൽ, മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉൾപ്പെടെ ഏഴു പേരാണ് സ്കൂൾ നടത്തിപ്പിൽ ഉണ്ടായിരുന്നത്. ഇന്ന് പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂളിന്റെ പ്രധാനാധ്യാപികയും മേരിയായിരുന്നു. സംസ്കാരം നടക്കും. പള്ളിക്കൂടം സ്കൂളിനോട് ചേർന്ന വസതിയില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് സംസ്കാരം നടക്കും. അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുകയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 

Eng­lish sum­ma­ry; Renowned wom­en’s wel­fare activist Mary Roy pass­es away

You may also like this video;

Exit mobile version