Site icon Janayugom Online

റിസർവ് ബാങ്ക് വായ്പാനയം; റിപ്പോ നിരക്കിൽ മാറ്റമില്ല, റിവേഴ്‌സ് റിപോ നിരക്ക് 3.75 ശതമാനമായി ഉയർത്തി

തുടർച്ചയായി 11-ാം തവണയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ തുടരും. റിവേഴ്‌സ് റിപോ നിരക്ക് 3.75 ശതമാനമായി ഉയർത്തി. 2022–23 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ വായ്പാനയമാണ് പുറത്തുവിട്ടിരിക്കുന്നത്. 

സമ്പദ്‌വ്യവസ്ഥ പുതിയ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഒമിക്രോൺ തരംഗത്തിന്റെ ആഘാതത്തിൽ നിന്ന് പതിയെ സമ്പദ്‌വ്യവസ്ഥ കരകയറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ-ഉക്രെയ്ൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ താളം തെറ്റിക്കും എന്ന് ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. 2022–2023 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 7.8 ശതമാനത്തിൽ നിന്ന് 7.2 ശതമാനമാകുമെന്നു പ്രതീക്ഷിക്കുന്നു എന്നും പണപ്പെരുപ്പം 4.5 ശതമാനത്തിൽ നിന്ന് 5.7 ശതമാനമാകുമെന്നും ആർബിഐ ഗവർണർ പറഞ്ഞു

വാണിജ്യ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. അതേസമയം, വിപണിയിലെ അധിക പണം തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളിൽ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.

Eng­lish Summary:Reserve Bank lend­ing; The repo rate remained unchanged at 3.75 per cent

You may also like this video:

Exit mobile version