Site iconSite icon Janayugom Online

കുപ്പിവെള്ളത്തിന് ചില്ലറത്തര്‍ക്കം; യാത്രികന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച് പാന്‍ട്രികാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ട്രെയിന്‍ യാത്രക്കാരന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച സംഭവത്തില്‍ പാന്‍ട്രികാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ അഭിഷേക് ബാബുവിനാണ് (24)പൊള്ളലേറ്റത്. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അതിക്രമം. പാന്‍ട്രികാര്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസില്‍ വെള്ളിയാഴ്ചയായിരുന്നു അതിക്രമം. സുഹൃത്തുക്കള്‍ക്കൊപ്പം തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുടിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വെള്ളം ചോദിച്ച് പാന്‍ട്രി കാറിലെത്തിയ യുവാക്കള്‍ 15 രൂപയുടെ കുപ്പിവെള്ളത്തിനായി 200 രൂപ നല്‍കിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇതിനിടെ പാന്‍ട്രികാറിനകത്ത് കണ്ണടയും തൊപ്പിയും മറന്നുവയ്ക്കുകയായിരുന്നു.

ഇതെടുക്കാന്‍ ചെന്നപ്പോള്‍ രാവിലെ തരാം എന്ന് ജീവനക്കാര്‍ മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ യുവാക്കള്‍ വീണ്ടും പാന്‍ട്രിയിലെത്തി. ഇതിനിടെയാണ് പാന്‍ട്രികാര്‍ ജീവനക്കാരനായ രാഗേവേന്ദ്ര സിങ്ങ് യുവാക്കള്‍ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചത്. പിന്നാലെ അക്രമം യുവാക്കള്‍ റെയില്‍വേ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ പാന്‍ട്രി കാര്‍ ജീവനക്കാരനെ റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. മുതുകിനും, കാലിനും പൊള്ളലേറ്റേ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയില്‍വേ പൊലീസും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version