Site icon Janayugom Online

1795 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികള്‍

കേരളത്തില്‍ 1795 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികളായി. റവന്യു വകുപ്പിന്റെ ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ പദ്ധതിയിലൂടെ ജില്ലയില്‍ 404 കുടുംബങ്ങള്‍ക്ക് പട്ടയവും ആദിവാസി വിഭാഗങ്ങളിലുള്ള 1391 കുടുംബങ്ങള്‍ക്ക് വനാവകാശ രേഖയും കൈമാറി. നെടുമങ്ങാട് 120, കാട്ടാക്കട 29, തിരുവനന്തപുരം 132, നെയ്യാറ്റിന്‍കര 76, ചിറയിന്‍കീഴ് 16, വര്‍ക്കല 31 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തില്‍ നല്‍കിയ പട്ടയങ്ങള്‍. നന്ദിയോട് നടന്ന ജില്ലാ പട്ടയമേളയുടെയും വനാവകാശ രേഖ വിതരണത്തിന്റെയും ഉദ്ഘാടനം റവന്യു മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.

സംസ്ഥാനത്ത് ഇനിയും പട്ടയം ലഭിക്കാത്ത കുടുംബങ്ങളുണ്ടെങ്കില്‍ അവ പരിശോധിച്ച് മുഴുവന്‍ പേര്‍ക്കും നല്‍കുക എന്ന ലക്ഷ്യത്തോടെ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടയമിഷന്‍ ആരംഭിക്കുകയാണെന്ന് മന്ത്രി രാജന്‍ പറഞ്ഞു. ജില്ലയില്‍ ആദ്യമായാണ് സാമൂഹിക വനാവകാശം അനുവദിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 27 വനാവകാശങ്ങള്‍ അനുവദിച്ചു. ഇതുവഴി വിവിധ ഊരുകൂട്ടങ്ങളിലുള്ളവര്‍ക്ക് അമ്പലപൂജയ്ക്കും മീന്‍ പിടിക്കുന്നതിനുമുള്ള അവകാശം, ചെറുവിറകുകള്‍, ഈറ്റ, ഔഷധസസ്യങ്ങള്‍, തീറ്റപ്പുല്ല്, ചെറുകിട വന വിഭവങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിനുള്ള അവകാശം എന്നിവ ലഭിച്ചു. പട്ടികജാതി പട്ടികവര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ മുഖ്യപ്രഭാഷണം നടത്തി.

Eng­lish Sum­ma­ry: rev­enue Depart­men­t’s ‘ellavarkum bhu­mi ella bhu­mikum rekha’ scheme
You may also like this video

Exit mobile version