Site icon Janayugom Online

പാചക വാതക വിലവർധനവ് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി: കാനം

Kanam Rajendran

ഗാർഹികേതര പാചക വാതക സിലിണ്ടറിന്റെ വിലവർധനവ് ജനങ്ങളുടെ ദുരിതം ഇരട്ടിയായി വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനദ്രോഹ നയത്തിൽ നിന്നും പിന്തിരിയണമെന്നും വിലവർധന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് ഈ മാസം 101 രൂപ വർധിപ്പിച്ചതിലൂടെ 19 കിലോഗ്രാം വരുന്ന സിലിണ്ടറിന് 2095 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഗാർഹികേതര പാചക വാതകത്തിന്റെ വില 488 രൂപയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്.
വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില അനിയന്ത്രിതമായി വർധിപ്പിച്ചതിലൂടെ പാചകം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വില ഉയർത്താൻ വ്യാപാരികൾ നിർബന്ധിതരാകും. കൂടാതെ ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ, ജനകീയ ഹോട്ടലുകൾ എന്നിവയുടെ പ്രവർത്തനവും താളം തെറ്റും. കോവിഡിന്റെ പ്രതിസന്ധിയെ നേരിടാൻ കേരള സർക്കാർ സുഭിക്ഷ കേരളം പദ്ധതിയിലൂടെ വിശപ്പുരഹിത സമൂഹത്തിനായി സ്വീകരിക്കുന്ന നടപടിയെ ദുർബലപ്പെടുത്തുന്ന അവസ്ഥയിലെത്തും.
20 രൂപ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കുന്ന ഹോട്ടലുകൾ, സമൂഹ അടുക്കളകൾ, കുടുംബശ്രീ ഹോട്ടലുകള്‍, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഈ വിലവർധനവ് താങ്ങാനാവുന്നതിനും അപ്പുറമാണ്. ജീവിത ചെലവ് താങ്ങാനാകാതെ കഷ്ടപ്പെടുന്ന ജനങ്ങളെയും അടിക്കടിയുള്ള വില വര്‍ധന ഇരട്ടി ദുരിതത്തിലേക്ക് നയിക്കും. കേന്ദ്ര സർക്കാരിന്റെ ഇത്തരത്തിലുള്ള ജനദ്രോഹ നയങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കൈ കോർക്കണമെന്ന് കാനം അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: Ris­ing cook­ing gas prices have dou­bled peo­ple’s mis­ery: Kanam

You may like this video also

Exit mobile version