Site icon Janayugom Online

ശബരിമലയിൽ ദിവസേന 25,000 പേർക്ക് പ്രവേശനം

ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാൻ തീരുമാനമായി. എണ്ണത്തിൽ മാറ്റം വേണമെങ്കിൽ പിന്നീട് ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. കോവിഡ് മുക്തരിൽ അനുബന്ധരോഗങ്ങൾ ഉള്ളവർ ആരോഗ്യസ്ഥിതി പരിശോധിച്ച് മാത്രമേ ദർശനത്തിന് വരാൻ പാടുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം നിർദ്ദേശിച്ചു.
വിർച്വൽ ക്യൂ സംവിധാനം തുടരും. എരുമേലി വഴിയുള്ള കാനനപാത, പുൽമേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീർത്ഥാടകരെ അനുവദിക്കില്ല. പമ്പയിൽ സ്നാനത്തിന് അനുമതി നൽകും. വാഹനങ്ങൾ നിലക്കൽ വരെ മാത്രമേ അനുവദിക്കുള്ളൂ. അവിടെ നിന്ന് പമ്പ വരെ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കണം.

10 വയസിന് താഴെയും 65 വയസിന് മുകളിലുമുള്ള തീർത്ഥാടകർക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർ അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാവും പ്രവേശനം നൽകുക. ദർശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല.
കെഎസ്ആർടിസി ബസ് സ്റ്റോപ്പുകളിൽ മതിയായ ശൗചാലയങ്ങൾ ഉറപ്പാക്കും. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കും. അഗ്നി സുരക്ഷാ സംവിധാനങ്ങൾ നിലവിലില്ലാത്ത കെട്ടിടങ്ങളിൽ സ്മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണം. അഭിഷേകം ചെയ്ത നെയ്യ് എല്ലാവർക്കും കൊടുക്കുന്നതിന് ദേവസ്വം ബോർഡ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. 

മന്ത്രിമാരായ കെ രാധാകൃഷ്ണൻ, വീണാ ജോർജ്ജ്, എ കെ ശശീന്ദ്രൻ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായൺ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഡിജിപി അനിൽ കാന്ത്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ,ദേവസ്വം ബോർഡ് ചെയർമാൻ എൻ വാസു, പന്തളം രാജകൊട്ടാരം നിർവാഹക സംഘം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

ENGLISH SUMMARY:Sabarimala dai­ly 25,000 can enter
You may also like this video

Exit mobile version