ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതികള്‍ ആരും രക്ഷപെടില്ല എന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലെന്നും കോടതി വ്യക്തമാക്കി.സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കെയാണ് പരാമര്‍ശം. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി .90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ല. ശബരിമലയിലെ സ്വര്‍ണക്കൊള്ള അതിസങ്കീര്‍ണ്ണമായ കേസാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേല്‍നോട്ടത്തിലാണെന്നും അല്പം സമയം കൂടെ എസ്‌ഐടിക്ക് നല്‍കൂവെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവറുടെ ഹർജി ആണ് പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് എസ്‌ഐടിക്ക് എതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ദേവസ്വം ബെഞ്ച് എസ്‌ഐടിക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കുമെന്നും അന്വേഷണ സംഘത്തെ സംശയ നിഴലില്‍ നിര്‍ത്തുന്നതായി മാറുമെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് ആശങ്കയില്ലെന്നാണ് ദേവസ്വം ബെഞ്ച് വ്യക്തമാക്കുന്നത്.

