Site icon Janayugom Online

ശബരിമല തീര്‍ത്ഥാടനം; റസ്റ്റ് ഹൗസുകള്‍ തുറന്ന് കൊടുക്കുമെന്ന് മന്ത്രി

ഭക്ത ജനങ്ങള്‍ക്കുള്‍പ്പടെ സൗകര്യപ്പെടുന്ന രീതിയില്‍ പത്തനംതിട്ടയില്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ തുറന്ന് കൊടുക്കാനുള്ള നടപടികളുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആവശ്യമായ ഫർണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും ലഭ്യമാക്കി, കെട്ടിടം അടിയന്തരമായി തുറന്നു കൊടുക്കുവാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകുകയും 55 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ‘ശബരിമല റോഡ് പ്രവൃത്തികൾ വിലയിരുത്തുന്നതിനു വേണ്ടി പത്തനംതിട്ട പോയപ്പോൾ, ജില്ലാ കേന്ദ്രത്തിലുള്ള പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിനു സമീപം നിർമ്മിച്ച റെസ്റ്റ് ഹൗസിന്റെ തന്നെ പുതിയ കെട്ടിടവും സന്ദർശിക്കുകയുണ്ടായി. എട്ടു മുറികളും കോൺഫറൻസ് ഹാളും അടക്കമുള്ള സൗകര്യങ്ങൾ ഉള്ളതാണ് പുതിയ കെട്ടിടം. എന്നാൽ ആവശ്യമായ ഫർണ്ണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും ലഭ്യമാവാത്തതിനാൽ ഈ കെട്ടിടം പൊതുജനങ്ങൾക്കായി തുറന്ന് നൽകുവാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടു.- എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിക്കുന്നത്. 

ഇതേ തുടര്‍ന്ന് ആവശ്യമായ ഫർണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും ലഭ്യമാക്കി, കെട്ടിടം അടിയന്തരമായി തുറന്നു കൊടുക്കുവാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.. ശബരിമല തീർത്ഥാടന കാലം തുടങ്ങുന്നതിനു മുൻപേ തന്നെ മറ്റു തടസ്സങ്ങൾ ഒഴിവാക്കി, ഭക്തജനങ്ങൾക്കുൾപ്പെടെ റെസ്റ്റ് ഹൗസ് സൗകര്യം ലഭ്യമാക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ഡല കാലത്ത് താമസ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഭക്തരായ ചില സുഹൃത്തുകൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.അതേസമയം, എല്ലാ വകുപ്പുകളും ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പൊതുമരാമത്ത് ‑ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്തനംതിട്ട കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ശബരിമല റോഡുകളിലെ കാടുവെട്ടിത്തെളിക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം.

പുനലൂര്‍-പൊന്‍കുന്നം റോഡ് തിരിച്ചുവിടല്‍ നടത്തുന്ന സ്ഥലങ്ങളില്‍ വിവിധ ഭാഷകളിലുള്ള ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. മാധ്യമങ്ങളിലൂടെ അവ ജനങ്ങളിലെത്തിക്കണം. കൈപ്പട്ടൂര്‍ പാലത്തില്‍ വിള്ളലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലത്തിന്റെ ബലം ഉടന്‍ പരിശോധിക്കണം. പത്തനംതിട്ട കെഎസ്ആര്‍ടിസി യാഡിന്റെ ടൈല്‍ വര്‍ക്കുകള്‍ ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.അതേസമയം, ശബരിമല പാതയായ 60 റോഡുകള്‍ക്കായി 225 കോടി രൂപയുടെ അനുമതിയാണ് നല്‍കിയിട്ടുള്ളതെന്ന് പി ഡബ്യൂ ഡി സെക്രട്ടറി ആനന്ദസിംഗ് പറഞ്ഞു. പുനലൂര്‍ — പൊന്‍കുന്നം റോഡ് നിര്‍മാണത്തിനായി 700 കോടി രൂപയുടെ പ്രവൃത്തികളാണ് നടന്നുവരുന്നത്. റോഡുകളുടെ നവീകരണ പ്രവൃത്തിയില്‍ മഴ പ്രധാന തടസമായിട്ടുണ്ടെന്നും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തുമ്പോള്‍ ഗുണമേന്‍മ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവുവും വ്യക്തമാക്കി. എന്‍.എച്ച് റോഡ് വിഭാഗം നിര്‍മാണം വേഗത്തിലാക്കണം. കെ.എസ്.ടി.പിയുടെ പ്ലാച്ചേരി- മൈലപ്ര റോഡും പി.ഡബ്യൂ.ഡിയുടെ മണ്ണാറക്കുളഞ്ഞി- പ്ലാപ്പള്ളി റോഡും ഒരാഴ്ചക്കുള്ളില്‍ പണികളുടെ പ്രോഗ്രസ് ദിവസവും വിലയിരുത്തി വേഗത്തില്‍ തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാപ്പള്ളി ‑ആങ്ങമൂഴി ‑ചിറ്റാര്‍— വടശേരിക്കര റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഡി ഐ സി സിയുടെ നേതൃത്വത്തില്‍ വിലയിരുത്തി പുരോഗതി ഉറപ്പുവരുത്തണമെന്നും പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി പറഞ്ഞു.

ENGLISH SUMMARY:Sabarimala pil­grim­age; Riyas to open rest hous­es in Pathanamthitta
You may also like this video

Exit mobile version