Site iconSite icon Janayugom Online

ഗൂഢാലോചന കേസ്; കോവിഡ് ഫലം ഹാജരാക്കാതെ സായ്ശങ്കര്‍ മുങ്ങി

വധ ഗൂഢാലോചനക്കേസിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിൽ കോഴിക്കോട്ടെ സൈബർ വിദഗ്ധൻ സായി ശങ്കർ കോവിഡ് പരിശോധനാ ഫലം ഹാജരാക്കിയില്ലെന്ന് ക്രൈംബ്രാഞ്ച്. കോവിഡിന്റെ ലക്ഷണങ്ങളുണ്ടെന്നും അതിനാൽ ഹാജരാവാൻ പത്തുദിവസത്തെ സാവകാശം വേണമെന്നുമാണ് സായ്ശങ്കർ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. എന്നാൽ നിലവിൽ സായ് ശങ്കറിനെക്കുറിച്ചു വിവരങ്ങളില്ലെന്നും അവർ പറയുന്നു.

കേസിലെ പ്രതിയായ ദിലീപിന്റെ മൊബൈൽഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിനാണ് സായ് ശങ്കറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചത്. വധഗൂഢാലോചനക്കേസിൽ പ്രതി ദിലീപിന്റെ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കർ തന്നെയാണെന്ന് അന്വേഷണസംഘം പറയുന്നു. 2022 ജനുവരി 29 മുതൽ 31 വരെയുള്ള തീയതികളിൽ കൊച്ചിയിലെ രണ്ടു ഹോട്ടലുകളിൽ താമസിച്ചാണ് സായ് ശങ്കർ തെളിവുകൾ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.

കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലും പനമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും ഇയാൾ ഇതിനായി മുറിയെടുത്തിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തെളിവുകൾ നശിപ്പിച്ചതിന് സായ് ശങ്കറെയും കേസിൽ പ്രതിയാക്കുമെന്ന സൂചനകൾക്കിടെയാണ് ഇയാൾ മുങ്ങിയത്.

സായ് ശങ്കറിന്റെ കോഴിക്കോട്ടെ ഫ്ലാറ്റുകളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ ചില വിവരങ്ങൾ സായ് ശങ്കറിന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. വളരെ മുമ്പേ തന്നെ നശിച്ചുപോയെന്ന് ദിലീപ് കോടതിയെ അറിയിച്ച ഫോണിലെ ചില നിർണായക വിവരങ്ങളാണ് സായ് ശങ്കറിന്റെ പക്കലുള്ളതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

eng­lish summary;sai shankar did­not sub­mit covid result says crimebranch

you may also like this video;

Exit mobile version