Site icon Janayugom Online

സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി; മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളി

saibaba

യുഎപിഎ കേസില്‍ അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാല മുൻ പ്രൊഫസര്‍ ജി എൻ സായിബാബയെയും മറ്റ് അഞ്ചുപേരെയും കുറ്റവിമുക്തനാക്കിയ ബോംബൈ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വ്യക്തമായ കാരണത്തോടെയാണ് സായിബാബയെ വെറുതെവിട്ടതെന്ന് പ്രഥമദൃഷ്ട്യാ തെളിയുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പരാതിയില്‍ വാദം കേട്ടത്. സായിബാബയെയും മറ്റുള്ളവരെയും രണ്ട് വ്യത്യസ്ത ഹൈക്കോടതി ബെഞ്ചുകള്‍ വെറുതെ വിട്ടിരുന്നതായും പരമോന്നത കോടതി പറഞ്ഞു. ബോംബൈ ഹൈക്കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ വീഴ്ച കാണുന്നില്ല. 

നേരത്തെ സുപ്രീം കോടതി തന്നെ ഇടപെട്ടിട്ടുണ്ടെന്നും അത് ബഹുമാനിക്കണമെന്നും മഹാരാഷ്ട്രയ്ക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് കോടതി പറ‌ഞ്ഞു. സായിബാബ വളരെ കഷ്ടപ്പെട്ട് നേടിയ വിധിയാണ് ഇതെന്നും എത്രനാള്‍ ഇദ്ദേഹം ജയിലില്‍ കിടന്നെന്നും ജസ്റ്റിസ് മേത്ത ചോദിച്ചു. നിയമമനുസരിച്ച് ഒരാള്‍ കുറ്റവാളിയല്ലെന്ന് തെളിയുകയും ഒരിക്കല്‍ വെറുതെ വിടുകയും ചെയ്താല്‍ നിരപരാധിത്വം ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. 

കേസന്വേഷണത്തെയും സായിബാബയെ കുറ്റവാളിയാണെന്ന് വിധിച്ച വിചാരണ കോടതി ഉത്തരവിനെയും ബോംബൈ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ജസ്റ്റിസുമാരായ വിനയ് ജി ജോഷി, വാല്മീകി എസ് മെനേസേസ് എന്നിവരാണ് ഈ മാസം അഞ്ചിന് സായിബാബയെ കുറ്റവിമുക്തനാക്കിയത്.
സായിബാബയ്ക്കു പുറമേ മാധ്യമപ്രവര്‍ത്തകൻ പ്രശാന്ത് റാഹി, മഹേഷ് ടിക്രി, ഹേം കേശവ്ദത്ത മിശ്ര, വിജയ് നാൻ ട്രികാരി എന്നിവരെയും കുറ്റവിമുക്തനാക്കി. കേസില്‍ പ്രതിയാക്കിയിരുന്ന മറ്റൊരു വ്യക്തി പാണ്ഡു നരോടെ 2022 ഓഗസ്റ്റില്‍ മരിച്ചിരുന്നു.

Eng­lish Summary:Saibaba’s acquit­tal; The Supreme Court dis­missed the Maha­rash­tra gov­ern­men­t’s appeal
You may also like this video

Exit mobile version