Site icon Janayugom Online

സ്വവര്‍ഗ വിവാഹം: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഏപ്രിൽ 18ന് ഹര്‍ജികളില്‍ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതിനുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന് കൈമാറിയത്.

തങ്ങളുടെ വിവാഹാവകാശം നടപ്പാക്കാനും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകാനും ആവശ്യപ്പെട്ട് രണ്ട് സ്വവർഗ ദമ്പതികൾ കഴിഞ്ഞ നവംബർ 25ന് നൽകിയ പ്രത്യേക ഹർജികളിൽ സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം എൽജിബിടിക്യു (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ) ആളുകൾക്കും അവരുടെ മൗലികാവകാശത്തിന്റെ ഭാഗമായി വിപുലീകരിക്കണമെന്ന് നിർദ്ദേശിക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. ഈ വിഷയത്തിൽ മാർഗനിർദ്ദേശം തേടിയാണ് സുപ്രീം കോടതി സര്‍ക്കാരിന് നോട്ടീസ് നൽകിയത്. ഡൽഹി ഹൈക്കോടതിയിൽ സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട സമര്‍പ്പിച്ചിരുന്ന ഹർജികൾ മേൽക്കോടതിയിലേക്ക് മാറ്റണമെന്ന രണ്ട് അപേക്ഷകളില്‍ കഴിഞ്ഞ വർഷം ഡിസംബർ 14നും സുപ്രീം കോടതി കേന്ദ്രത്തോട് പ്രതികരണം തേടിയിരുന്നു.

ഡൽഹിയിലേടതക്കം വിവിധ ഹൈക്കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത അത്തരം എല്ലാ ഹർജികളും ജനുവരി ആറിന് സുപ്രീം കോടതി ഒറ്റ ഫയലാക്കി സ്വീകരിക്കുകയും ചെയ്തു. ഈ ഹര്‍ജികളിന്മേലാണ് കേന്ദ്രം സര്‍ക്കാര്‍ സ്വവർഗ വിവാഹം ഇന്ത്യന്‍ സംസ്കാരത്തിന് വിരുദ്ധമാണെന്ന സത്യവാങ്മൂലം ഞായറാഴ്ച സമർപ്പിച്ചത്.

 

Eng­lish Sam­mury: Supreme Court bench led referred the pleas relat­ed to same-sex mar­riage to a five-judge Con­sti­tu­tion bench

 

Exit mobile version