Site iconSite icon Janayugom Online

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് കേരളത്തിന്ഗ്രൂപ്പ് മത്സരങ്ങള്‍ കടുകട്ടി

കാല്‍പന്തുകളിയുടെ തട്ടകത്തിലേക്ക് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളിലൊന്നായ സന്തോഷ്‌ട്രോഫി എത്തുമ്പോള്‍ ആതിഥേയരെ കാത്തിരിക്കുന്നത് കടുത്ത കടമ്പകള്‍. അടുത്തമാസം 20 മുതല്‍ മാര്‍ച്ച് ആറ് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലുമായാണ് സന്തോഷ് ട്രോഫിയുടെ പ്ലാറ്റിനംജൂബിലി മത്സരങ്ങള്‍ നടക്കുന്നത്. സോണല്‍ മത്സരങ്ങളില്‍ നിന്ന് യോഗ്യത നേടിയ പത്തുടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് പോരാടുക. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകളായിരിക്കും സെമിഫൈനല്‍ റൗണ്ടിലേക്ക് മുന്നേറുക. മത്സര ഷെഡ്യൂള്‍ ഉടന്‍ പുറത്തുവരാനിരിക്കെ ഗ്രൂപ്പുകളില്‍ നടക്കാന്‍ പോകുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് വ്യക്തമായി. പ്രത്യേകിച്ച് കേരളം ഉള്‍പ്പെട്ട എ ഗ്രൂപ്പില്‍. ഫൈനല്‍ റൗണ്ടിലെ ഓരോ മത്സരവും നിര്‍ണായകമാകുമെന്നതിനാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ കേരളത്തിന് ടൂര്‍ണമെന്റില്‍ മുന്നോട്ട് കുതിക്കാന്‍ കഴിയുകയുള്ളൂ.

ഏറ്റവും കൂടുതല്‍ തവണ സന്തോഷ്‌ട്രോഫി നേടിയ(32) ബംഗാള്‍, നിലവിലെ റണ്ണേഴ്‌സ്അപ്പും എട്ടുതവണ ജേതാക്കളുമായ പഞ്ചാബ്, വടക്കുകിഴക്കന്‍ കരുത്തരായ മേഘാലയ, അട്ടിമറി വീരന്‍മാരായ രാജസ്ഥാന്‍ എന്നിവരെയാണ് കേരളത്തിന് മറികടക്കാനുള്ളത്. അസമിനെയും അരുണാചല്‍ പ്രദേശിനെയും പിന്‍തള്ളി എത്തുന്ന മേഘാലയയേയും ഇന്ത്യന്‍ ഫുട്‌ബോളില്‍ മികച്ച മേല്‍വിലാസമുള്ള മഹാരാഷ്ട്രയെ മൂലക്കിരുത്തി ഫൈനല്‍റൗണ്ടിലേക്ക് മുന്നേറിയ രാജസ്ഥാനേയും നല്ലമാര്‍ജിന് മറികടക്കാനായാല്‍ ബംഗാളിനേയൊ, പഞ്ചാബിനേയൊ സമനിലയില്‍ കരുക്കിയാലും കേരളത്തിന് അവസാന നാലിലേക്ക് മുന്നേറാം. സ്വന്തം കാണികളുടെ മുന്നില്‍ ഏറ്റവും മികച്ചകളി പുറത്തെടുക്കാനുള്ള പരിശീലനത്തിലാണ് കേരളത്തിന്റെ സ്ക്വാഡ്. കേരളത്തിന് ആറ് തവണ സന്തേഷ് ട്രോഫി സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കക.

ബി ഗ്രൂപ്പിലാണ് നിലവിലെ ചാമ്പ്യന്മാരും ടൂര്‍ണ്ണമെന്റിലെ കരുത്തരുമായ സര്‍വ്വീസസ്. എ ഗ്രൂപ്പിനെ അപേക്ഷിച്ച് ദുര്‍ബലരായ ടീമുകളെയാണ് ചാമ്പ്യന്മാര്‍ക്ക് മറികടക്കാനുള്ളത്. മണിപ്പൂര്‍, കര്‍ണാടക, ഒഡീഷ, ഗുജറാത്ത് എന്നിവരാണ് ബി ഗ്രൂപ്പിലെ മറ്റു ടീമുകള്‍.അതുകൊണ്ട് തന്നെ ചാമ്പ്യന്മാരായ സര്‍വീസസിന് മുന്നോട്ടുള്ള വഴി താരതമ്യേന എളുപ്പമാണ്. വടക്കുകിഴക്കിന്റെ കരുത്തരായ മണിപ്പൂരും ദക്ഷിണേന്ത്യയില്‍ നിന്ന് കേരളത്തോടൊപ്പം യോഗ്യത നേടിയ കര്‍ണാടകയും മാത്രമായിരിക്കും സര്‍വ്വീസസിനെ എന്തെങ്കിലും വെല്ലുവിളി ഉയര്‍ത്തുക അതേസമയം ഇന്ത്യന്‍ ഫുട്ബോളിലെ പ്രബലരായ ഗോവയെ പിന്തള്ളിയെത്തുന്ന ഗുജറാത്ത് ഫൈനല്‍ റൗണ്ടില്‍ കറുത്ത കുതിരകളായാല്‍ കാര്യങ്ങള്‍ കുഴയും. ഫൈനലുകളുള്‍പ്പെടെ 23 മല്‍സരങ്ങളാണ് മഞ്ചേരിയിലും മലപ്പുറത്തേയും സ്റ്റേഡിയങ്ങളില്‍ നടക്കുക. സെമിയും ഫൈനലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് തീരുമാനിച്ചിട്ടുള്ളത്. ബംഗാളും കേരളവും പഞ്ചാബും പോലുള്ള രാജ്യത്തെ ഫുട്‌ബോള്‍ പാരമ്പര്യ വൈരികള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടുന്നത് മലപ്പുറത്തെ കാണികളിള്‍ ആവേശക്കാറ്റ് നിറയ്ക്കുക തന്നെ ചെയ്യും.

ENGLISH SUMMARY:Santosh Tro­phy final round Ker­ala group match­es are tough
You may also like this video

Exit mobile version