Site icon Janayugom Online

സന്തോഷ് ട്രോഫി; ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് രാജസ്ഥാനെ തകർത്ത് കേരളം

ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് രാജസ്ഥാനെ തകർത്ത് സന്തോഷ് ട്രോഫി ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് ഗംഭീര തുടക്കം. കേരളത്തിന്റെ അക്രമിച്ചുള്ള കളിയിൽ രാജസ്ഥാൻ ടീം പതറിപ്പോകുന്ന കാഴ്ചയായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വിഘ്നേഷും നരേഷും റിസ്വാനും കേരളത്തിനായി ഇരട്ടഗോൾ വീതംനേടിയപ്പോൾ നിജോ ഗിൽബർട്ടും രാജസ്ഥാന്റെ ഗോൾവല ചലിപ്പിച്ചു. 76ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കേരളം ഗ്രൂപ്പ് രണ്ടിൽ ഒന്നാമതെത്തി. അടുത്ത മത്സരത്തിൽ ഡിസംബർ 29 ന് ബിഹാറാണ് കേരളത്തിന്റെ എതിരാളികൾ. 

ആദ്യപകുതിയിൽ അഞ്ച് ഗോളടിച്ച് രാജസ്ഥാനെ ഞെട്ടിച്ച കേരളം രണ്ടാംപകുതിയിൽ രണ്ടെണ്ണം കൂടി വലയിലെത്തിച്ചതോടെ ഗ്യാലറി ഇളകി മറിഞ്ഞു. ആറാം മിനിറ്റിൽ രാജസ്ഥാൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ വന്ന പന്ത് ഗിൽബർട്ട് സ്വീകരിച്ച് അനായാസം വലകുലുക്കിയാണ് ജൈത്രയാത്ര തുടങ്ങിയത്. പിന്നാലെ 12ാം മിനിറ്റിൽ വിഘ്നേഷും കേരളത്തിനായി ഗോൾ കരസ്ഥമാക്കി. പന്തുമായി മുന്നേറിയ വിഘ്നേഷ് ഗോൾ കീപ്പറുടെ പിഴവിനെ മുതലെടുത്ത് വല കുലുക്കുകയായിരുന്നു; 20ാം മിനിറ്റിൽ മനോഹരമായ ഫിനിഷിലൂടെ വിഘ്നേഷ് വീണ്ടും ഗോൾ നേടി ആരവമുണർത്തി. പന്തുമായി ഇടതു ഭാഗത്തിലൂടെ ബോക്സിലേക്ക് മുന്നേറിയ വിഘ്നേഷിന്റെ വലംകാലൻ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിലാണ് ചലനം സൃഷ്ടിച്ചത്. 

യുവതാരം നരേഷിലൂടെ 23ാം മിനിറ്റിൽ കേരളം വീണ്ടും വലകുലുക്കി. 36ാം മിനിറ്റിൽ നരേഷ് വീണ്ടും ഗോളടിച്ചപ്പോഴും പ്രതിരോധിക്കാനാവാതെ നിസഹായവസ്ഥയിലായിരുന്നു രാജസ്ഥാൻ. 54ാം മിനിറ്റിൽ റിസ്വാനിലൂടെ ആറാം ഗോളടിച്ചതോടെ രണ്ടാം പകുതിയിലും കേരളത്തിന്റെ അക്രമണ മൂർച്ച തുടരുകയായിരുന്നു. 81ാം മിനിറ്റിൽ മികവുറ്റ ഫിനിഷിലൂടെ റിസ്വാൻ തന്നെ കേരളത്തിന്റെ ഏഴാമത്തെ ഗോൾ സ്വന്തമാക്കി. 

Eng­lish Summary:Santosh Tro­phy; Ker­ala beat Rajasthan
You may also like this video

Exit mobile version