മാലിന്യ മുക്തം നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി ക്ലീൻ കേരള കമ്പനിയുടെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും സംയുക്ത നേതൃത്വത്തിൽ നടത്തിയ സ്കൂൾ തല ഇ മാലിന്യ ശേഖരണം അവസാനിച്ചു. രണ്ടു മാസം നീണ്ട ഇ മാലിന്യ ശേഖരണത്തിൽ 376 സ്കൂളുകളിൽ നിന്നായി 53647 കിലോഗ്രാം ഇ മാലിന്യവും 151 കിലോഗ്രാം ആപത്കരമായ ഇ മാലിന്യങ്ങളും നീക്കം ചെയ്തു. ആറ് ഘട്ടങ്ങളിലായാണ് ജില്ലയിലെ 41 തദ്ദേശസ്ഥാപനങ്ങളിലെയും സ്കൂളുകളെ ഇ മാലിന്യമുക്തമാക്കി മാറ്റിയത്. ലാബുകളിലും ക്ലാസ് മുറികളിലും കുന്നുകൂടിയ ഇലക്ടോണിക് ഉപകരണങ്ങൾ കൂട്ടികൾക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് യജ്ഞത്തിന് തുടക്കം കുറിച്ചത്.
സ്കൂൾ തല സമിതി പരിശോധിച്ച് ഇ മാലിന്യമാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം കൈറ്റിന്റെ പോർട്ടലിലേക്ക് അപ്ലോഡ് ചെയ്തവയാണ് ശേഖരിച്ചത്. ഓരോ പഞ്ചായത്തിലെയും നിശ്ചയിച്ച ശേഖരണ കേന്ദ്രത്തിലേക്ക് ഇ മാലിന്യം എത്തിച്ചിട്ടാണ് നീക്കം ചെയ്തത്.
പഞ്ചായത്ത്-നഗരസഭാ അധ്യക്ഷന്മാരും പ്രധാനാധ്യാപകരും ചേർന്ന് ഓരോ ഘട്ടത്തിന്റെയും ഫ്ലാഗ് ഓഫ് നിർവഹിച്ചു. 59 ടൺ ഇ മാലിന്യമാണ് ക്ലീൻ കേരള കമ്പനി ഈ സാമ്പത്തിക വർഷം വിവിധ സ്ഥാപനങ്ങളിൽ നിന്നായി ശേഖരിച്ചത്. ഇ മാലിന്യ ശേഖരണത്തിനായി മാത്രം നീലേശ്വരം തൈക്കടപ്പുറം പ്രത്യേക ഗോഡൗൺ ക്ലീൻ കേരള കമ്പനി സജ്ജമാക്കിയിട്ടുണ്ട്. വരുന്ന സാമ്പത്തിക വർഷം ജില്ലയിലെ ഹരിതകർമ്മസേന വഴി വീടുകളിൽ നിന്ന് കൂടി ഇ മാലിന്യ ശേഖരണം നടത്തി വീട്ടുകാർക്ക് വില നൽകി ക്ലീൻ കേരള കമ്പനി നീക്കം ചെയ്യുന്നതാണെന്ന് ജില്ലാ മാനേജർ മിഥുൻ ഗോപി പറഞ്ഞു.