Site icon Janayugom Online

കോവിഡ് വഷളാക്കുന്ന ജീന്‍ കണ്ടെത്തി ശാസ്ത്രലോകം

Covid

കോവിഡ് ബാധിതരില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനും മരണകാരണമാകുന്നതിനും ഇടയാക്കുന്ന ജീനുകളെ പോളണ്ടിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ബിയാല്‍സ്റ്റോക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ധരുടേതാണ് കണ്ടെത്തല്‍. ഈ ജീന്‍ കോവിഡിനെ കൂടുതല്‍ അപകടകാരിയാക്കുമെന്നാണ് പുതിയ പഠനം, ഈ കണ്ടെത്തലോടെ കോവിഡ് ഏതൊക്കെ വിഭാഗത്തില്‍ എത്ര തീവ്രതയില്‍ അനുഭവപ്പെടുമെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്നും ആരോഗ്യരംഗം വിലയിരുത്തുന്നു.

കോവിഡ് ബാധിതരാകുന്ന ചിലര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാറില്ല. എന്നാല്‍ ഒരുവിഭാഗത്തെ കോവിഡ് മാരകമായി ബാധിക്കുന്നുണ്ട്. സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍ കൂടുതലായും ഈ ജീനാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി.

ഒരു വ്യക്തി കോവിഡ് ബാധിച്ച് എത്രത്തോളം പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്ന കാര്യങ്ങളില്‍ നാലാമത്തെ പ്രധാന ഘടകമാണ് ഈ ജീന്‍. പ്രായം, ഭാരം, ലിംഗം എന്നിവ കണക്കാക്കി രോഗത്തിന്റെ തീവ്രത അളക്കാനാവുമെന്ന് പോളിഷ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

പോളിഷ് ജനസംഖ്യയിലെ പതിനാല് ശതമാനത്തിനും ഈ ജീന്‍ ഉണ്ട്. യൂറോപ്പില്‍ ഇത് ഒമ്പത് ശതമാനം വരെയാണ്. ഇന്ത്യയില്‍ ഇത് 27 ശതമാനമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മാര്‍സിന്‍ മോണിയുസ്‌കോ പറഞ്ഞു. ജനിതക ഘടകങ്ങള്‍ കോവിഡ് വ്യാപനത്തില്‍ സ്വാധീനം ചെലുത്തുന്നതായി നേരത്തെയും പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ ജീന്‍ ഉള്ളവരെ കണ്ടെത്തി വാക്സിനേഷന്‍ പ്രോത്സാഹിപ്പിച്ചാല്‍ കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. ഒമിക്രോണ്‍ വ്യാപനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍, കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുക്കാത്തവരാണ്.

Eng­lish Sum­ma­ry: Sci­en­tists dis­cov­er Covid degen­er­a­tive gene

You may like this video also

Exit mobile version