Site icon Janayugom Online

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരുടെ സംഘം അന്വേഷണം ആരംഭിച്ചു

പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നിയമിച്ച മൂന്നംഗ ഡോക്ടർമാരുടെ സംഘം അന്വേഷണം ആരംഭിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിനുള്ളിൽ കത്രിക വെച്ച് തുന്നിക്കെട്ടിയ സംഭവം മെഡി. കോളജ് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള അപാകതയാണോയെന്നതാണ് പ്രധാന അന്വേഷണം. യുവതി നേരത്തെ താലൂക്ക് ആശുപത്രിയിൽ വെച്ച് രണ്ട് പ്രസവ ശസ്ത്രക്രിയകൾക്ക് വിധേയയായിരുന്നു. 2017ൽ മെഡി. കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന ശസ്ത്രക്രിയാവേളയിൽ ആശുപത്രിയിലുണ്ടായിരുന്ന ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതാണ് പ്രാഥമിക നടപടി. 

യുവതിയുടെ യൂറിനറി ബ്ലാഡറിനോട് ചേർന്ന് കണ്ടെത്തിയ 6.1 സെന്റീമീറ്റർ വലിപ്പമുള്ള അറ്റംവളഞ്ഞ കത്രിക ആശുപത്രിയിൽ എത്ര എണ്ണം സ്റ്റോക്ക് ഉണ്ടായിരുന്നുവെന്നും പിന്നീട് നടന്ന കണക്കെടുപ്പിൽ കുറവ് വന്നിട്ടുണ്ടോയെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും തിരിച്ചേൽപ്പിക്കുന്നവയുടെ എണ്ണവും ആശുപത്രി രേഖകളിൽ കൃത്യമായി സൂക്ഷിക്കണമെന്നാണ് നിയമം. കൂടാതെ, അന്ന് ജോലിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരും ജീവനക്കാരും ആരെല്ലാമാണെന്ന് കണ്ടെത്തും. അവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. 

2017 നവംബർ 30‑നായിരുന്നു യുവതിക്ക് മെഡി. കോളജിൽ വെച്ച് ശസ്ത്രക്രിയ നടത്തിയത്. 2012 നവംബർ 23‑നും 2016 മാർച്ച് 15‑നും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ആദ്യ രണ്ട് പ്രസവങ്ങൾ നടന്നത്. അടിവാരം മുപ്പതേക്ര കണ്ണൻകുന്നുമ്മൽ കാസിം-റാബിയ മകളും പന്തിരങ്കാവ് മലയിൽ കുളങ്ങര അഷ്റഫിന്റെ ഭാര്യയുമായ ഹർഷിന (30)യുടെ വയറ്റിലാണ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയത്. 

വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം നിയമിച്ച സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി, പ്ളാസ്റ്റിക് സർജറി വിഭാഗം മേധാവി, സർജറി വിഭാഗം അസോ. പ്രൊഫസർ എന്നിവരടങ്ങുന്ന കമ്മിഷനാണ് അന്വേഷണം നടത്തുന്നത്. പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ചുവർഷം ജീവിക്കേണ്ടി വന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

Eng­lish Summary:Scissors stuck in abdomen dur­ing obstet­ric surgery; A team of doc­tors start­ed an investigation
You may also like this video

Exit mobile version