Site iconSite icon Janayugom Online

രണ്ടാഴ്ചക്കുള്ളിൽ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കും: മന്ത്രി പി രാജീവ്

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ ലഭ്യമായ എല്ലാ താല്പര്യപത്രങ്ങളും രണ്ടാഴ്ചയ്ക്കുള്ളിൽ വിലയിരുത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ് . കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഐടി ഒഴികെ വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ താല്പര്യപത്രങ്ങളിലും രണ്ടാഴ്ചയ്ക്കുള്ളിൽ സൂക്ഷ്മ പരിശോധന നടത്തും. ഉടൻ ആരംഭിക്കാൻ സാധിക്കുന്നത്, നിശ്ചിത സമയത്തിനുള്ളിൽ ആരംഭിക്കാൻ സാധിക്കുന്നത് എന്നിങ്ങനെ തരം തിരിക്കും. വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ പ്രോജക്ടുകളിൽ 50 കോടിക്ക് താഴെയുള്ള സംരംഭങ്ങളിൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ ടീമിനെ രൂപീകരിച്ച് സൂക്ഷ്മ പരിശോധന നടത്തും. 50 കോടിക്ക് മുകളിലുള്ളവയുടെ നോഡൽ ഓഫിസറായി സംസ്ഥാന വ്യവസായ വികസന കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ പ്രവർത്തിക്കും. ഇവയെ ഏഴ് മേഖലകളാക്കി തിരിക്കും. ഏഴ് മേഖലകളിൽ മാനേജർമാർക്ക് കീഴിൽ പദ്ധതി നടപ്പിലാക്കുന്നതിനായി ഏഴ് ഗ്രൂപ്പുകളെയും രൂപീകരിക്കും. ഏഴ് ഗ്രൂപ്പിനും ഉപയോഗിക്കാൻ കഴിയാവുന്ന വിധത്തിൽ മേഖല തിരിച്ച് 12 വിദഗ്ധരെയും നിയമിക്കും. ഇതിന് പ്രത്യേകം ഡാഷ്ബോർഡ് ഉണ്ടായിരിക്കും. ഇതിൽ സാധ്യമായ എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഐകെജിഎസ് മന്ത്രിസഭ അംഗീകരിച്ചതാണ്. പ്രോജക്ടുമായി ബന്ധപ്പെട്ട അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറി തലത്തിൽ സെക്രട്ടറി തല കമ്മിറ്റി ഉണ്ടാകും. അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരിക്കും വേഗത്തിൽ ഏകോപനം നടത്തുന്നത്. സമ്മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രത്യേക ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്.
സമ്മിറ്റിന്റെ നിര്‍ദേശം കണക്കിലെടുത്ത് വ്യവസായിക ആവശ്യങ്ങൾക്ക് നൽകാൻ കഴിയുന്ന ഭൂമി ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അത്തരം ഭൂമിയുടെ വിവരങ്ങൾ കൂടി ആപ്പിൽ ലഭ്യമാകും. ഭൂമി ആവശ്യമായ വ്യവസായികൾ ആപ്പ് വഴി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കിൻഫ്ര, കെഎസ്ഐഡിസി, സർക്കാർ എസ്റ്റേറ്റുകൾ, സർക്കാർ അംഗീകൃത സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവയുടെ വിവരങ്ങൾ കൂടി ആപ്പിൽ ലഭ്യമാക്കും. നിലവിൽ 31 പ്രൈവറ്റ് എസ്റ്റേറ്റുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. വൈകാതെ ഇത് 50 എണ്ണമാകും. 10 കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്കും അനുമതി നൽകിയിട്ടുണ്ട്.

സമ്മിറ്റ് വിജയകരമായി നടത്താൻ സാധിച്ചത് എല്ലാവരുടെയും കൂട്ടായ പിന്തുണയുടെ ഭാഗമായാണ്. സമ്മിറ്റിന് ശേഷവും നിരവധി താല്പര്യ പത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ദിവസവും മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിച്ചു. 374 കമ്പനികളിൽ നിന്നായി 1,52,905 കോടിയുടെ നിക്ഷേപ താല്പര്യപത്രങ്ങളാണ് ലഭിച്ചത്. നിയമപരമായി നടത്താൻ സാധിക്കുന്ന എല്ലാ വ്യവസായങ്ങൾക്കും പിന്തുണ നൽകും. പ്രായോഗികമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ വിലയിരുത്തും. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നത് കൂടാതെ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാമാസവും വിലയിരുത്തൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ-ബിപ് സിഇഒ സൂരജ് എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version