സീപോർട്ട്–എയർപോർട്ട് റോഡ് നിർമാണ കടമ്പകൾ കടന്നു. റോഡിനായി എച്ച്എംടി ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. 1.6352 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. അതിർത്തി നിശ്ചയിച്ചു ഭൂമി അളന്നു തിരിക്കുന്നതിനുള്ള സർവേ ജോലികൾക്കുള്ള നടപടിയാണു തുടങ്ങിയത്. സർവേ നടപടികൾ തുടങ്ങുന്നതിനു മുന്നോടിയായി ഭൂമിയിലെ കാടുകളും മറ്റും നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു.
അടുത്ത ദിവസം തഹസിൽദാരടക്കമുള്ള ഉന്നതോദ്യോഗസ്ഥർ ഇവിടം സന്ദർശിക്കും. ഭൂമി ഏറ്റെടുത്ത് നിർവഹണ ഏജൻസിയായ ആർബിഡിസിക്കു കൈമാറണം. റോഡ് നിർമാണത്തിനുള്ള തുകയും ലഭ്യമാക്കണം. എച്ച്എംടിയിൽ നിന്നു റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 37.90 കോടി രൂപ സുപ്രീം കോടതി നിർദേശ പ്രകാരം ദേശസാൽകൃത ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. മന്ത്രി പി രാജീവിന്റെ നിരന്തരമായ ഇടപെടലുകളാണ് പദ്ധതിക്കു പുതുജീവൻ നൽകിയത്.

