Site iconSite icon Janayugom Online

ഷിരൂരിൽ തിരച്ചില്‍ തുടരുന്നു; പ്രതിരോധ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള കാത്തിരിപ്പ് തുടരുന്നു. പതിനൊന്നാം ദിവസവും കണ്ടെത്താനായില്ല. ഇന്നലത്തെ തിരച്ചിൽ രാത്രിയോടെ അവസാനിപ്പിച്ചു. കൂടുതൽ സംവിധാനങ്ങളോടെ ഇന്ന് തിരച്ചിൽ തുടരാനാണ് തീരുമാനം.
അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കനത്ത മഴയും പുഴയിലെ കനത്ത ഒഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമാവുകയാണ്. തിരച്ചിൽ നീണ്ടേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അടിയൊഴുക്ക് ശക്തമായതിനാൽ മുങ്ങൽ വിദഗ്ധർക്ക് ഇന്നലെ നദിയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.

സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യഭാഗത്ത് ഇറങ്ങുന്നതിന് തന്നെയാണ് ആദ്യപരിഗണനയെന്ന് സൈന്യം വ്യക്തമാക്കി. സോണാർ, റഡാർ ഐബോഡ് എന്നീ പരിശോധനകളിൽ കിട്ടിയ സിഗ്നൽ ലഭിച്ച സ്ഥലത്താകും പരിശോധന. മന്ത്രി പി എ മുഹമ്മദ് റിയാസ് ഷിരൂരിൽ എത്തിയിട്ടുണ്ട്. മന്ത്രിയുടെ സാന്നിധ്യത്തിൽ എംപി, എംഎൽഎമാർ, കളക്ടർ, എസ്‌പി എന്നിവർ പങ്കെടുത്ത ഉന്നത തലയോഗവും നടന്നു. അർജുനെയും മറ്റു രണ്ടു കർണാടക സ്വദേശികളെയും കണ്ടെത്താൻ കഴിയുന്നതെല്ലാം ചെയ്യാനാണ് യോഗതീരുമാനമെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിഷയത്തില്‍ അടിയന്തര ഇടപെടലുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു.

Eng­lish Sum­ma­ry: Search con­tin­ues in Shirur; Chief Min­is­ter sent a let­ter to Defense Minister

You may also like this video

Exit mobile version