Site iconSite icon Janayugom Online

സെബാസ്റ്റ്യന്റെ പങ്ക് വ്യക്തം, ഐഷാ തിരോധാന കേസിൽ പ്രത്യേക അന്വേഷണ സംഘം, ഡിഎൻഎ പരിശോധനാ ഫലം നിർണായകം

ആലപ്പുഴ: ചേർത്തല ഐഷാ തിരോധാന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചേർത്തല എസ് എച്ച് ഒ നേതൃത്വം നൽകും. കേസിൽ സെബാസ്റ്റ്യന്റെ പങ്ക് വ്യക്തമായതോടെയാണ് ചേർത്തല എസ്എച്ച് ഒയുടെ നേതൃത്വത്തിൽ ഒമ്പതംഗ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ചിലേയും സ്പെഷ്യൽ ബ്രാഞ്ചിലെയും മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 2012ൽ കാണാതായ ഐഷയെ കുറിച്ച് ക്രൈം ബ്രാഞ്ച് ഉൾപ്പടെ വിവിധ സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

കോട്ടയത്ത് നിന്ന് കാണാതായ ജെയ്നമ്മയുടെ കേസിന്റെ അന്വേഷണ വേളയിലാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. സെബാസ്ററ്യന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ മനുഷ്യശരീര അവശിഷ്ടങ്ങൾ ഐഷയുടേയതാണോ എന്ന സംശയത്തിലാണ് പൊലീസ്. കണ്ടെത്തിയ അസ്ഥികളുടെ ഡിഎൻഎ പരിശോധനാ ഫലമാണ് കേസിൽ നിർണായകമാകുക.

ചേർത്തലയിലെ വാരനാട് സ്വദേശിയായ ഐഷ എന്ന സ്ത്രീയെ 2012 ലാണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഐഷ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാൽ അതിനുശേഷം ഐഷയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഐഷയ്ക്ക് സെബാസ്റ്റ്യനുമായി അടുപ്പമുണ്ടായിരുന്നു. ഈ ഇടപാടുകൾക്ക് ഒരു ഇടനിലക്കാരിയായി പ്രവർത്തിച്ചത് ഐഷയുടെ അയൽവാസിയായ റോസമ്മ എന്ന സ്ത്രീയാണെന്നും പിന്നീട് കണ്ടെത്തി. അടുത്തിടെ മറ്റ് സ്ത്രീകളെ കാണാതായ കേസുകളുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ അറസ്റ്റിലായതോടെയാണ് ഐഷയുടെ കേസിൽ പുതിയ വഴിത്തിരിവുകളുണ്ടായത്. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ മനുഷ്യ അവശിഷ്ടങ്ങൾ കണ്ടെത്തിയതും, ചില സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയതുമാണ് ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തിയത്.

Exit mobile version