ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരൻ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. കിഷ്ത്വാർ ജില്ലയിലെ ദിച്ചാറില്‍ സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. ദിച്ചാർ പ്രദേശത്ത് സുരക്ഷാ സേന തുടർച്ചയായി തെരച്ചിൽ നടത്തിയിരുന്നു. വൈകുന്നേരത്തോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഭീകരരുടെ ആക്രമണം ശക്തമായി പ്രതിരോധിച്ചതായും ഒരു ഭീകരനെ വധിച്ചതായും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
ട്രാഷി-I എന്ന പേരിൽ ഭീകരരെ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. വൈറ്റ് നൈറ്റ് കോർപ്സിന് കീഴിലുള്ള സിഐഎഫ് ഡെൽറ്റയിലെ സൈനികരും ജമ്മു കശ്മീർ പൊലീസിലെയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെയും (സിആർപിഎഫ്) ഉദ്യോഗസ്ഥരും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.

