ആശ്രമത്തിൽ കഞ്ചാവ് വിൽപന നടത്തിയ യോഗ ഗുരു അറസ്റ്റിൽ. ഛത്തീസഗഢിൽ ആശ്രമം നിർമിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് തരുൺ ക്രാന്തി അഗർവാൾ പിടിയിലാവുന്നത്. ഇയാളുടെ ആശ്രമത്തിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തുവെന്ന് പൊലീസ് അറിയിച്ചു.
ഇരുപത് വര്‍ഷത്തോളമായി തരുൺ ക്രാന്തി ഗോവയിൽ വിദേശികൾക്കടക്കം ക്രാന്തി യോഗയിൽ ക്ലാസ് നൽകുകയായിരുന്നു. ഒടുവിൽ ഗോവയിലെ ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചാണ് ഛത്തീസ്ഗഢിലേക്ക് എത്തിയത്. രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ ആശ്രമം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
ഏകദേശം അഞ്ചേക്കർ ഭൂമിയിലാണ് ഇയാൾ ഛത്തീസ്ഗഢിൽ പുതിയ ആശ്രമത്തിന്റെ പണി തുടങ്ങിയത്. താൽക്കാലികമായി സ്ഥാപിച്ചിരുന്ന ആശ്രമത്തില്‍ എത്തിയ വിദേശികൾ ഉൾപ്പടെയുള്ളവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന് വ്യാപകപരാതികളുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡിൽ 1.993 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തുന്നു. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന് രാജ്‌നന്ദ്‌ഗാവ് പൊലീസ് സൂപ്രണ്ട് മോഹിത് ഗാർഗ് പറഞ്ഞു.

