Site iconSite icon Janayugom Online

പഴങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പന; മുംബൈയിൽ രണ്ട് കച്ചവടക്കാർ പിടിയിൽ

പഴങ്ങളിൽ എലിവിഷം പുരട്ടിയ രണ്ട് കച്ചവടക്കാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മലാഡ് വെസ്റ്റ് ഏരിയയിലാണ് നടുക്കുന്ന സംഭവം. വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന പഴങ്ങളിലാണ് വിഷം പുരട്ടിവച്ചത്. കച്ചവടക്കാർ പഴങ്ങളിൽ വിഷം പുരട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. മലാഡ് സ്വദേശികളായ മനോജ് സംഗംലാൽ കേസർവാണി (42), രാഹുൽ സദൻലാൽ കേസർവാണി (25) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും മാരകമായ രാസവസ്തുക്കൾ അടങ്ങിയ ‘റാറ്റോൾ’ എന്ന എലിവിഷം കണ്ടെത്തി. 

രാത്രിയിൽ എലികൾ പഴങ്ങൾ നശിപ്പിക്കാതിരിക്കാനാണ് വിഷം പുരട്ടിയതെന്നാണ് പ്രതികളുടെ വിചിത്രമായ വാദം. മഞ്ഞ ഫോസ്ഫറസ് പോലുള്ള മാരക വിഷാംശങ്ങൾ അടങ്ങിയ ഈ പദാർത്ഥം ഉള്ളിൽ ചെന്നാൽ ഛർദ്ദി, വയറുവേദന, ആന്തരിക അവയവങ്ങളുടെ തകരാർ എന്നിവ സംഭവിക്കുമെന്നും മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയത്. കച്ചവടക്കാർ വാഴപ്പഴങ്ങളിൽ ക്രീം രൂപത്തിലുള്ള വിഷം തേച്ചുപിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

നാട്ടുകാർ നൽകിയ പരാതിയുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിൽ മലാഡ് പൊലീസ് കേസെടുത്തു. പ്രതികളുടെ തട്ടുകട പൊലീസ് സീൽ ചെയ്തു. സ്ട്രീറ്റ് ഫുഡ് കഴിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം കൃത്യമായ പരിശോധനകൾ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Exit mobile version