Site iconSite icon Janayugom Online

ചീനിക്കുഴി കൂട്ടക്കൊലകേസില്‍ ശിക്ഷാവിധി ഇന്ന്; പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രതിയായ ഹമീദിനുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. ഇടുക്കി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. സ്വത്തിന് വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസിൽ ഹമീദ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2022 മാർച്ച് 19നാണ് തൊടുപുഴ ചീനിക്കുഴിയിലെ ആലിയേക്കുന്നേൽ വീട്ടിൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്റിൻ, അസ്ന എന്നിവരെ ഫൈസലിൻ്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തർക്കങ്ങളാണ് കൂട്ടക്കൊലയ്ക്ക് കാരണമായത്. ‘മട്ടൺ കറി കിട്ടാത്തതിന് മകനെയും കുടുംബത്തെയും ചുട്ടുകൊന്നു’ എന്ന പേരിലും ഈ കേസ് കുപ്രസിദ്ധി നേടിയിരുന്നു.

നിഷ്കളങ്കരായ രണ്ട് പിഞ്ചു കുട്ടികളെ അടക്കം കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പ്രതിക്ക് ശ്വാസമുട്ട് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും, പ്രായം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. വിചാരണ വേളയിൽ പ്രതിയുടെ അടുത്ത ബന്ധുവായ സാക്ഷി മൊഴി മാറ്റിയിരുന്നുവെങ്കിലും അത് കേസിനെ പ്രതികൂലമായി ബാധിച്ചിരുന്നില്ല. 

Exit mobile version