Site iconSite icon Janayugom Online

ഷെഹബാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രി

ദേശീയ അസംബ്ലിയില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാന്റെ 23ാം പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷത്തിന്റെ സഖ്യസ്ഥാനാര്‍ത്ഥി പാകിസ്ഥാന്‍ മുസ്‍ലീം ലീഗ് ‑നവാസ് പ്രസിഡന്റായ ഷഹബാസിനെ 174 അംഗങ്ങള്‍ പിന്തുണച്ചു. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ച് രാജിവച്ചു. വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ക്കു മുമ്പ് വരെ പിടിഐ നേതൃത്വത്തില്‍ ദേശീയ അസംബ്ലിയില്‍ വന്‍ പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് തെഹരീക് ഇ ഇന്‍സാഫ് സ്ഥാനാര്‍ത്ഥി ഷാ മെഹമൂദ് ഖുറേഷി പ്രഖ്യാപിച്ചതോടെ ഷഹബാസ് ഷെരീഫിനെ എതിരില്ലാതെ തെര‍ഞ്ഞെടുക്കുകയായിരുന്നു.

ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി രാജിവച്ചതിനെത്തുടര്‍ന്ന് ആക്ടിങ് സ്പീക്കര്‍ അയാസ് സാദിഖിന്റെ അധ്യക്ഷതയിലാണ് സഭാ നടപടികള്‍ പൂര്‍ത്തീകരിച്ചത്. പിഎംഎൽ-എൻ മേധാവിയും ഷഹബാസിന്റെ സഹോദരനുമായ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അയാസ് സാദിഖ് തന്നെയായിരുന്നു സഭാ അധ്യക്ഷന്‍. തിന്മയ്ക്ക് മുന്നില്‍ നന്മ വിജയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യപ്രസംഗത്തില്‍ ഷഹബാസ് പറഞ്ഞു. 

Eng­lish Summary:Shahbaz Sharif is the Prime Min­is­ter of Pakistan
You may also like this video

Exit mobile version