മകളെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരിയിലെ ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരിയിലെ വീട്ടിൽ വെച്ചായിരുന്നു മരണം.75 വയസായിരുന്നു.2001 ഫെബ്രുവരിയിലായിരുന്നു 13 വയസ് മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ മകളെ അയൽവാസിയായ മുഹമ്മദ് കോയ എന്ന വ്യക്തി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
2001 ഫെബ്രുവരി ഒമ്പതിന് ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടി സ്‌കൂൾ വിട്ടു വരുന്ന വഴി അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പിതാവ് ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തി പൊലീസിൽ കീഴടങ്ങി.
മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചാണ് കോടതി അന്ന് അദ്ദേഹത്തെ വെറുതെ വിട്ടത്.

