Site iconSite icon Janayugom Online

ആണവ നിലയത്തിനുനേരെ ഷെല്ലാക്രമണം

റഷ്യയുടെ കലിയടങ്ങാത്ത ആക്രമണം തുടരുന്നു. റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തെത്തുടർന്ന് സെപോര്‍സിയയിലെ ആണവ നിലയത്തിന്റെ പരിസര കെട്ടിടങ്ങളില്‍ തീപിടിച്ചു. പുറത്തുള്ള പരിശീലന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതായി ഉക്രെയ്ന്‍ അറിയിച്ചു.

ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടുവെന്നും രണ്ടുപേര്‍ക്ക് പരിക്കേറ്റുവെന്നും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിരവധി പേര്‍ മരിച്ചുവെന്നാണ് ഉക്രെയ്‌ന്‍ അധികൃതരുടെ അറിയിപ്പ്. തീയണയ്ക്കല്‍ പ്രക്രിയ റഷ്യന്‍ സെെന്യം തടഞ്ഞു. അതുകൊണ്ട് നാലു മണിക്കൂറോളമെടുത്താണ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്നും ഉക്രെയ്‌ന്‍ അധികൃതര്‍ പറഞ്ഞു.

ആണവനിലയത്തിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദ്രുത പ്രതികരണ സേനയുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജന്‍സി അറിയിച്ചു. ആണവനിലയത്തില്‍ ഉയര്‍ന്ന വികിരണ തോത് രേഖപ്പെടുത്തിയിട്ടില്ലെന്നും റിയാക്ടറുകള്‍ സുരക്ഷിതമാണെന്നും യുഎസ് ഊര്‍ജ സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോം പറഞ്ഞു.

ആണവനിലയം തകരുകയാണെങ്കിൽ ചെർണോബിലിനേക്കാൾ പത്തിരട്ടി ആഘാതമുണ്ടാകുമെന്ന് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ പറഞ്ഞു. ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിര്‍ സെലൻസ്കി യൂറോപ്പിനോട് സഹായം അഭ്യർത്ഥിച്ചു. ഒരു രാജ്യവും ആണവ നിലയങ്ങളില്‍ ഷെല്ലാക്രമണം നടത്തില്ല. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നതെന്നും ഇതൊരു മുന്നറിയിപ്പാണെന്നും സെലന്‍സ്കി പറഞ്ഞു.

ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ ആക്രമണം പുടിന്റെ അശ്രദ്ധയാണ് ഉയർത്തിക്കാട്ടുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോട്ടന്‍ബെർഗ് വിമര്‍ശിച്ചു. ചെര്‍ണിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഷാസ്റ്റിയ, വോൾനോവാഖ എന്നീ പ്രദേശങ്ങളില്‍ 90 ശതമാനം കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നു.

eng­lish summary;Shell attack on a nuclear pow­er plant

you may also like this video;

Exit mobile version