Site icon Janayugom Online

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമം തസ്തിക വെട്ടിക്കുറച്ച് കേന്ദ്രം

രാജ്യത്ത്‌ സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരുടെ ക്ഷാമം രൂക്ഷമായിരിക്കെ വീണ്ടും തസ്‌തിക വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ.
മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014ൽ 1291 പേരാണ്‌ നിയമനം നേടിയത്‌.

2017ൽ 980ആയും 2021ൽ ഇത് 712 ആയും കുറഞ്ഞു. എട്ടുവർഷത്തിനിടെ അമ്പത്‌ ശതമാനത്തോളം തസ്‌തിക വെട്ടിക്കുറച്ചു. പരീക്ഷവഴി നിയമിക്കുന്ന ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ എണ്ണം യഥാക്രമം 180, 200 എന്നിങ്ങനെ ഉയർത്തിയെന്ന്‌ കേന്ദ്രം അവകാശപ്പെടുന്നുണ്ടെങ്കിലും ആള്‍ക്ഷാമം 2025വരെയെങ്കിലും തുടർന്നേക്കും.

മസൂറി അക്കാദമിയിൽ ഒരു ബാച്ചിൽ പരമാവധി 180 പേർക്കേ പരിശീലനം നൽകാനാകൂവെന്നാണ്‌ കൂടുതൽ ഐഎഎസുകാരെ എടുക്കാത്തതിനുള്ള വിചിത്രന്യായം. പേഴ്സണല്‍ ആന്റ് ട്രെയ്നിങ് ഡിപ്പാര്‍ട്ട്മെന്റ് (ഡിഒപിടി)യില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് സമിതി ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

2013 മുതല്‍ 180 പേരെ മാത്രമാണ് ഐഎഎസിലേക്ക് നിയമിക്കുന്നത്. 2013 മുതല്‍ 2019 വരെ 150 പേരെയും അതിന് ശേഷം 200 പേരെയുമാണ് ഐപിഎസിലേക്ക് നിയമിക്കുന്നത്.

ഈ വര്‍ഷം 749 ഒഴിവുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 685 പേരുടെ യോഗ്യതാപട്ടികയാണ്‌ യുപിഎസ്‌സി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്‌.

രാജ്യത്ത്‌ 1515 ഐഎഎസുകാരുടെ കുറവുണ്ടെന്ന്‌ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പാർലമെന്റിൽ സമ്മതിച്ചിരുന്നു. 908 ഐപിഎസ്‌, 560 ഐഎഫ്‌എസ്‌ തസ്‌തികയിലും ആളില്ല. ജമ്മു കശ്‌മീരിൽ ആകെ 137 തസ്‌തികയുണ്ടെങ്കിലും 59 ഐഎഎസുകാർ മാത്രമാണുള്ളത്‌.

സംസ്ഥാന സർവീസിൽ നിന്നുള്ളവർക്ക്‌ കൂടുതൽ ഐഎഎസ്‌ നൽകി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം, കേന്ദ്ര ഡെപ്യൂട്ടേഷന്‌ സംസ്ഥാനങ്ങൾ മതിയായ ഉദ്യോഗസ്ഥരെ നൽകുന്നില്ലെന്നും കേന്ദ്രം പറയുന്നുണ്ട്. യുപിഎസ്‌സിയുടെ ഇതര നിയമനപരീക്ഷകൾ വഴി റിക്രൂട്ട്‌ ചെയ്യുന്നവരുടെ എണ്ണവും വെട്ടിക്കുറച്ചിരിക്കുകയാണ്.

Eng­lish sum­ma­ry; short­age in civ­il ser­vice work­ers; cen­ter to reduce Post

You  may also like this video;

Exit mobile version