സപ്ലൈകോയുടെ വില്പനശാലകളിൽ സബ്സിഡി ഉല്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിന് മൂന്ന് സപ്ലൈകോ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് പ്രേം നാഥ് ആർ, പത്തനംതിട്ട ജില്ലയിലെ പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് സനിത കുമാരി എ, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി ദേവ് എന്നിവരെയാണ് മാനേജിങ് ഡയറക്ടർ സസ്പെന്റ് ചെയ്തത്.
ഫെബ്രുവരി മാസത്തിൽ ആവശ്യമായ ഉല്പന്നങ്ങൾക്ക് വേണ്ടിയുള്ള ഇന്റന്റ് നിർദേശിച്ചിരുന്ന പ്രകാരം ജനുവരി മാസത്തിൽ തന്നെ നൽകാൻ തയ്യാറാകാത്തതിനാൽ സാധനങ്ങൾ സ്റ്റോക്ക് ഔട്ട് ആവുകയും പൊതുജനങ്ങൾക്ക് ലഭ്യമല്ലാതാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. പൊതുജനങ്ങൾക്ക് സപ്ലൈകോയുടെ ഔട്ട് ലെറ്റുകളിലൂടെ സബ്സിഡി ഉല്പന്നങ്ങളും സബ്സിഡി ഇതര ഉല്പന്നങ്ങളും പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി വിലക്കയറ്റം തടഞ്ഞുനിർത്താനുള്ള സർക്കാർ നയം ദുർബലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു.

