തിരൂര്‍ സ്വദേശിയും കോഴിക്കോട് ഹോട്ടല്‍ ഉടമയുമായ സിദ്ദിഖ് കൊല്ലപ്പെട്ട കേസില്‍ തൊണ്ടി വസ്തുവായ മൊബൈല്‍ ഫോണും പ്രതികള്‍ കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു. ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19), വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), ചളവറ സ്വദേശി ആഷിഖ് (ചിക്കു–23) എന്നിവരെ ഇന്നലെ അട്ടപ്പാടിയിലും ഫര്‍ഹാനയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
ആദ്യം അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ നടന്ന തെളിവെടുപ്പിനിടെ സിദ്ദീഖിന്റെ മൊബൈല്‍ ഫോൺ കണ്ടെത്തി. സിദ്ധിഖിന്റെ മൃതദേഹം രണ്ടു ട്രോളി ബാഗില്‍ ഉപേക്ഷിച്ച് മടങ്ങും വഴിയാണ് ഫോണ്‍ കളഞ്ഞതെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഒമ്പതാം വളവില്‍ ഇന്നലെ രാവിലെ തിരച്ചില്‍ നടത്തിയത്. അരമണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് ഫോണ്‍ ലഭിച്ചത്. പത്താം വളവിലെത്തിയ ശേഷം സുരക്ഷിതമെന്ന് കണ്ടാണ് വാഹനം തിരിച്ചു വിട്ട് ഒമ്പതാം വളവിൽ ട്രോളി ബാഗുകൾ വലിച്ചെറിഞ്ഞതെന്നും പ്രതികള്‍ പറഞ്ഞു.
കുറ്റകൃത്യം നടത്തിയ ദിവസം ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫര്‍ഹാനയും മുഹമ്മദ് ഷിബിലിയും വീടിനു പിറകുവശത്തെ പറമ്പില്‍ കത്തിച്ചിരുന്നു. കൊലപാതകത്തിനു ശേഷം ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ വീട്ടിലെ വാഷിങ് മെഷീനിലിട്ട് അലക്കാൻ മാതാവ് എടുത്തപ്പോഴാണ് അലക്കേണ്ടെന്നു പറഞ്ഞ് ഷഹാന അവ വീടിന് പിറകുവശത്ത് കത്തിച്ചത്. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ സിദ്ദിഖിന്റെ എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, തോര്‍ത്ത് എന്നിവ കാറുപേക്ഷിച്ച ചെറുതുരുത്തി വെട്ടിക്കാട്ടിരി താഴപ്ര തെക്കേക്കുന്ന് പറമ്പിന് സമീപത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഷിബിലിയുടെ സുഹൃത്തായ റഷീദിന്റെ പരിചയക്കാരി ഇവിടെയാണ് താമസിച്ചിരുന്നത്. അടുത്തിടെ വാങ്ങിയ വാഹനമാണെന്നും ചില സാമ്പത്തിക ബാധ്യതകളുണ്ടെന്നും പറഞ്ഞാണ് വാഹനം കൊണ്ടു ചെന്നിട്ടതും എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, തോര്‍ത്ത് എന്നിവ പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയും ചെയ്തത്. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി പൊലീസ് സംഘം പ്രതികളുമായി കോഴിക്കോട്ടേയ്ക്കു മടങ്ങി. താൻ ആരെയും കൊന്നിട്ടില്ലെന്നും ഹണി ട്രാപ്പാണ് എന്നത് കള്ളമാണെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേർന്നാണെന്നും തെളിവെടുപ്പിനിടെ ഫര്‍ഹാന മാധ്യമങ്ങളോട് പറഞ്ഞു. മുറിയില്‍ വച്ച് സിദ്ദീഖും ഷിബിലിയുമായി വാക്കുതർക്കമുണ്ടായി. കൊല ചെയ്യുമ്പോൾ താന്‍ മുറിയിലുണ്ടായിരുന്നുവെന്നല്ലാതെ മറ്റൊന്നിലും പങ്കില്ലെന്നും ഷിബിലി താൻ സ്നേഹിക്കുന്ന ആളാണെന്നും ഇവര്‍ പറഞ്ഞു.
English Summary;Siddique murder; Farhana has not killed anyone