സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. പുതിയ പട്ടികയനുസരിച്ച് സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. ഇതിൽ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളും 277 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. 4,24,518 പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ, മരണപ്പെട്ടവരും വിദേശ പൗരത്വം നേടിയവരും ഉൾപ്പെടെ 53,229 പേരെ ഒഴിവാക്കി. വോട്ടർ പട്ടികയിൽ 2,23,558 പ്രവാസി വോട്ടർമാരുമുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തുടനീളം 30,471 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. ഇതിനുശേഷം രാഷ്ട്രീയ പാർട്ടികളുമായി വീണ്ടും ചർച്ചകൾ നടത്തും. അതേസമയം, വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചും വോട്ടർമാരെ ഒഴിവാക്കിയതിനെക്കുറിച്ചും രാഷ്ട്രീയ പാർട്ടികൾ ആശങ്ക പ്രകടിപ്പിച്ചു. കുടുംബാംഗങ്ങളുടെ ക്രമനമ്പർ പലയിടത്തായി മാറിക്കിടക്കുന്നതും അർഹരായവർ പട്ടികയ്ക്ക് പുറത്തായതും ഗൗരവമായി കാണണമെന്ന് പി സി വിഷ്ണുനാഥ് എംn എൽ എ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് പട്ടികയിലുള്ള പലരും പുതിയ പട്ടികയിലില്ലെന്നും തളിപ്പറമ്പിൽ ഷോപ്പിംഗ് മാൾ വിലാസത്തിൽ വോട്ടുകൾ ചേർത്തത് ദുരൂഹമാണെന്നും എം വി ജയരാജൻ ആരോപിച്ചു.

