ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ബലാത്സംഘ കേസിൽ ഇരയായ കന്യാസ്‌ത്രീക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം ചെയ്‌ത സിസ്റ്റർ അനുപമ സഭാ വസ്‌ത്രം ഉപേക്ഷിച്ചു. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തുള്ള ചേർത്തല പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേ സമയം അനുപമ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ജലന്തർ രൂപതയുടെ കീഴിൽ കോട്ടയം കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന സന്യാസമഠത്തിൽ നിന്ന് ഒന്നര മാസം മുൻപാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. സംഭവത്തില്‍ നടപടി ഇല്ലാതെ വന്നതോടെയാണ് സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനിറങ്ങിയത്.

