Site iconSite icon Janayugom Online

സീതാറാം യെച്ചൂരി ഇനി ജ്വലിക്കുന്ന ഓര്‍മ്മ; ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡല്‍ഹി എംയിംസിന് കൈമാറി

അന്തരിച്ച സിപിഐ(എം) ജനറല്‍സെക്രട്ടറി സീതാറാംയെച്ചൂരി ഇനി ഓര്‍മ്മയില്‍ .ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറി. ഡല്‍ഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെ വിലാപയാത്രയായാണ് ഭൗതിക ശരീരം എയിംസിൽ എത്തിച്ചത്.മൃതദേഹം എകെജി ഭവനിൽ പൊതു ദർശനത്തിന് ശേഷം 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങി. 

അവിടെ നിന്ന് ആംബുലൻസിൽ മൃതദേഹം എയിംസിൽ എത്തിച്ച് കൈമാറിയത് .യെച്ചൂരിക്ക് അന്ത്യഘട്ടത്തിൽ ചികിത്സ നൽകിയ ആൾ ഇന്ത്യ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്ക് തന്നെയാണ് മൃതശരീരം കൈമാറിയത്. വിദ്യാർഥികൾക്ക് പഠനത്തിനായി സ്വന്തം ശരീരം സമർപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ നിശ്ചയമായിരുന്നു. ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മൃതദേഹം ഏറ്റുവാങ്ങിയത്.

രാഷ്ട്രപതി ഉൾപ്പെടെ വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഉന്നത നേതാക്കളും പ്രവർത്തകരും വിദ്യാർഥികളും സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. രാജ്യത്തിനും പാർട്ടിക്കും ലോകത്തെ തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും അതുല്യ സംഭാവനകൾ നൽകിയ രാഷ്ട്രീയ വ്യക്തിത്വത്തിന് ആദരവ് അർപ്പിച്ചു. സിപിഐ(എം) പിബി അംഗങ്ങൾ മുതൽ ചെറുപ്പക്കാരുടെ അടക്കം വലിയ സംഘമാണ് വിലാപയാത്രയെ നയിച്ചത്.

ഡല്‍ഹി എയിംസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ വൈകിട്ടാണ് കുടുംബവും മറ്റ് മുതിർന്ന നേതാക്കളും ഏറ്റവുവാങ്ങിയത്. തുടർന്ന് വസന്ത്കുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ മുതൽ ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ആയിരങ്ങളാണ് അവിടെ തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാനും ആദരമർപ്പിക്കാനും എത്തിയത്.സിപിഐ(എം) ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി.

2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. ഉജ്ജ്വല പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. പ്രമുഖ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിസ്‌തി ഭാര്യയാണ്‌. യുകെയിൽ സർവകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവർത്തകൻ പരേതനായ ആശിഷ്‌ യെച്ചൂരി, ഡാനിഷ് എന്നിവർ മക്കളാണ്.

Exit mobile version